CrimeNEWS

യൂബർ ക്യാബ് 113 രൂപ അധികം വാങ്ങിയത് പരാതി പറയാൻ കസ്റ്റമര്‍ കെയറില്‍ വിളിച്ചു; 5 ലക്ഷം രൂപ നഷ്ടപ്പെട്ടു !

ഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്ന സൈബർ കുറ്റകൃത്യങ്ങളിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. ഡാറ്റാ ചോർച്ച കേസുകൾ മുതൽ ലക്ഷങ്ങളുടെ പണം തട്ടിപ്പ് വരെ ഇതിൽ ഉൾപ്പെടുന്നു. ദേശീയ തലസ്ഥാനത്ത് നിന്നുള്ള ഏറ്റവും പുതിയ സംഭവത്തിൽ, യൂബറിൽ നിന്ന് പണം തിരികെ ലഭിക്കാൻ ശ്രമിക്കുന്നതിനിടെ ഒരാൾക്ക് നഷ്ടമായത് 5 ലക്ഷം രൂപ. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം പ്രദീപ് ചൗധരി എന്നയാൾ റീഫണ്ട് ആവശ്യപ്പെട്ട് യൂബർ കസ്റ്റമർ കെയറിൽ വിളിച്ചതിന് ശേഷം തട്ടിപ്പിലൂടെ ഇയാൾക്ക് നഷ്ടമായത് 5 ലക്ഷം രൂപയാണ്.

സംഭവം ഇങ്ങനെ, ദില്ലിയിലെ സഫ്ദർജംഗ് എൻക്ലേവിലെ താമസക്കാരനായ പ്രദീപ് ചൗധരി ഗുഡ്ഗാവിലേക്ക് ഒരു യൂബർ ക്യാബ് ബുക്ക് ചെയ്തു. യാത്രയുടെ ചെലവായി യൂബർ ആപ്പിൽ കാണിച്ച നിരക്ക് 205 രൂപയായിരുന്നു. എന്നാൽ യാത്രയ്ക്ക് ശേഷം യൂബർ ഡ്രൈവർ അദ്ദേഹത്തിൽ നിന്നും 318 രൂപ ഈടാക്കി. തുടർന്ന് ചൗധരി തന്‍റെ കയ്യിൽ നിന്നും അധികമായി ഈടാക്കിയ പണം തിരികെ ലഭിക്കുന്നതിനായി കസ്റ്റമർ കെയറിൽ പരാതി പറയാൻ തീരുമാനിച്ചു. അങ്ങനെ ചൗധരി ഗൂഗിളിൽ നിന്ന് ലഭിച്ച കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചു. കോൾ എടുത്തത് രാകേഷ് മിശ്ര എന്ന പേരിൽ സ്വയം പരിചയപ്പെടുത്തിയ ഒരു വ്യക്തി ആയിരുന്നു. ചൗദരിയുടെ പരാതി കേട്ട ശേഷം രാകേഷ് മിശ്ര ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ‘റസ്റ്റ് ഡെസ്ക് ആപ്പ്’ ഡൗൺലോഡ് ചെയ്യാൻ ചൗധരിയോട് ആവശ്യപ്പെട്ടു.

തുടർന്ന് റീഫണ്ടിനായി Paytm ആപ്പ് തുറന്ന് ‘rfnd 112’ എന്ന സന്ദേശം അയക്കാനും ആവശ്യപ്പെട്ടു. തന്‍റെ മൊബൈൽ നമ്പർ ചോദിച്ചപ്പോൾ കസ്റ്റമർ കെയർ ഏജന്‍റിനെ കുറിച്ച് സംശയം തോന്നി പ്രദീപ് ചോദ്യം ചെയ്തെങ്കിലും അക്കൗണ്ട് വെരിഫിക്കേഷനാണ് ഇതെന്നായിരുന്നു അയാളുടെ വിശദീകരണം. വീണ്ടും അയാൾ പറഞ്ഞ നിർദ്ദേശങ്ങൾക്കനുസരിച്ച് ചൗധരി കാര്യങ്ങൾ ചെയ്തതോടെ അയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ആദ്യം 83,760 രൂപ അതുൽ കുമാർ എന്ന പേരിലുള്ള ഒരു അക്കൗണ്ടിലേക്ക് പോയി. തുടർന്ന് നാല് ലക്ഷം രൂപ, 20,012 രൂപ, 49,101 രൂപ എന്നിങ്ങനെയുള്ള നാല് ഇടപാടുകൾ കൂടി നടന്നു. ഇതിൽ മൂന്ന് ഇടപാടുകൾ പേടിഎം വഴിയും ഒന്ന് പിബി ബാങ്ക് വഴിയുമാണ് നടന്നത്. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420, ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 66 ഡി എന്നിവ പ്രകാരം നിലവിൽ കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്.

Back to top button
error: