KeralaNEWS

കോണ്‍ഗ്രസിന്റെ പലസ്തീന്‍ റാലി; ബീച്ചില്‍ മറ്റൊരിടത്ത് നടത്താമെന്ന് കോഴിക്കോട് കളക്ടര്‍

കോഴിക്കോട്: കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് വേദി അനുവദിക്കാത്തതില്‍ വിശദീകരണവുമായി കോഴിക്കോട് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. നവ കേരള സദസ്സ് നിശ്ചയിച്ച വേദിയില്‍ റാലി നടത്തരുതെന്നാണ് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

പലസ്തീന്‍ റാലിക്ക് പറഞ്ഞ സ്ഥലത്ത് അനുമതി നിഷേധിച്ചത് നവ കേരള സദസിന്റെ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ്. സ്റ്റേജ് ഒരുക്കാനും മറ്റും ആവശ്യമായ സ്ഥലത്ത് പരിപാടി നടത്തരുതെന്ന് മാത്രമാണ് പറഞ്ഞത് , ബീച്ചില്‍ മറ്റൊരിടത്ത് നടത്താന്‍ തടസമില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

Signature-ad

അതേസമയം, പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിക്ക് അനുമതി നിഷേധിച്ചതിന്റെ പേരിലുളള ആരോപണങ്ങള്‍ കോണ്‍ഗ്രസിന്റെ ജാള്യത മറയ്ക്കാനെന്ന് പറഞ്ഞ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് മറയ്ക്കാനും സര്‍ക്കാര്‍ പരിപാടി കുളമാക്കാനുമുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.

കോഴിക്കോട് കടപ്പുറത്ത് നവകേരള സദസിന്റെ വേദി നേരത്തെ നിശ്ചയിച്ചതാണ്, 25 ദിവസം മുന്‍പ് അവിടെ ബുക്ക് ചെയ്തിരുന്നു. ഒരു പരിപാടിക്ക് രണ്ടുദിവസം മുന്‍പല്ല വേദി തീരുമാനിക്കേണ്ടത്, കോണ്‍ഗ്രസിന് വേണമെങ്കില്‍ മറ്റെവിടെയെങ്കിലും പരിപാടി നടത്താമല്ലോ എന്നും റിയാസ് കോഴിക്കോട്ട് പറഞ്ഞു.

അതിനിടെ, ആര് അനുവാദം നല്‍കിയില്ലെങ്കിലും റാലി നടത്തുമെന്ന് ഡിസിസി പ്രസിഡണ്ട് പ്രവീണ്‍കുമാര്‍ വ്യക്തമാക്കി. റാലിയുമായി മുന്നോട്ട് പോകും. പിന്നോട്ട് ഇല്ല. അര ലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിയാണ്. അതിന് ബീച്ച് തന്നെ വേദി വേണം. ഒരു ദിവസത്തെ ഇടവേളയുണ്ട് എന്നിട്ടും കളക്ടര്‍ നവകേരള സദസിന്റെ പേരില്‍ അനുമതി നിഷേധിച്ചു. കോണ്‍ഗ്രസ് റാലിക്ക് അനുമതി നിഷേധിച്ചതിലൂടെ പലസ്തീന്‍ വിഷയത്തില്‍ സിപിഎമ്മിന് ആത്മാര്‍ത്ഥതയില്ലെന്ന് വ്യക്തമായെന്നും അദ്ദേഹം ആരോപിച്ചു.

 

 

Back to top button
error: