KeralaNEWS

ഭാര്യയെ കൊല ചെയ്ത കേസ്: ഭർത്താവിന് ജീവപര്യന്തവും 5 ലക്ഷം പിഴയും

      ഭാര്യയെ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്. വയനാട് തോല്‍പ്പെട്ടി ചെക്ക്‌ പോസ്റ്റിന് സമീപത്തെ കൊറ്റന്‍കോട് ചന്ദ്രിക കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഇരിട്ടി കിളിയന്തറ പാറക്കണ്ടിപറമ്പില്‍ പി കെ അശോകനെ(48)യാണ് മാനന്തവാടി സ്‌പെഷ്യല്‍ ആന്‍ഡ് അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി ടി പ്രകാശന്‍ ശിക്ഷിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയും ഒടുക്കണം.

2019 മെയ് 5 നാണ്  കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രി ഭക്ഷണം കഴിച്ച് കൈ കഴുകാനായി വീടിന് പുറത്തിറങ്ങിയ ചന്ദ്രികയെ അശോകന്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് ചന്ദ്രികയെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബ പ്രശ്‌നങ്ങള്‍ മൂലം അശോകനും ചന്ദ്രികയും ഏറെ നാളായി അകന്ന് താമസിക്കുകയായിരുന്നു.

ഇടയ്ക്കിടെ അശോകന്‍ ചന്ദ്രികയുടെ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടായിരുന്നു. നിരന്തരം ഫോണില്‍ വിളിച്ചിട്ടും നേരില്‍ കാണാന്‍ അനുവദിക്കാതെ ചന്ദ്രിക അകന്നുമാറിയതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ്  അശോകന്‍ പൊലീസിന് നല്‍കിയ മൊഴി. അന്നത്തെ തിരുനെല്ലി എസ്എച്ച്ഒ രജീഷ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യുഷന് വേണ്ടി അഡി.പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോഷി മുണ്ടക്കല്‍ ഹാജരായി

Back to top button
error: