NEWSWorld

ചൈനീസ് ഓണ്‍ലൈന്‍ മാപ്പുകളില്‍നിന്ന് ഇസ്രായേല്‍ പുറത്തെന്ന് റിപ്പോര്‍ട്ട്

ബെയ്ജിങ്: ചൈനയിലെ മുന്‍നിര ഡിജിറ്റല്‍ മാപ്പുകളില്‍നിന്ന് ഇസ്രായേലിനെ നീക്കംചെയ്തതായി റിപ്പോര്‍ട്ട്. ബഹുരാഷ്ട്ര ചൈനീസ് ടെക് കമ്പനികളായ ആലിബാബയുടെയും ബായ്ഡുവുമാണ് തങ്ങളുടെ ഓണ്‍ലൈന്‍ മാപ്പുകളില്‍നിന്ന് ഇസ്രായേലിനെ വെട്ടിയതെന്ന് ‘വാള്‍സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ട് ചെയ്തു.

അന്താരാഷ്ട്രതലത്തില്‍ പൊതുവെ അംഗീകരിക്കപ്പെട്ട ഇസ്രായേല്‍ അതിര്‍ത്തികളും പലസ്തീന്‍ പ്രദേശങ്ങളും പ്രധാന നഗരങ്ങളും മാപ്പിലുണ്ടെങ്കിലും രാജ്യത്തിന്റെ പേര് വ്യക്തമാക്കുന്നില്ല. ആലിബാബയുടെ ‘അമാപ്പ്’ എന്ന ആപ്പില്‍ ലക്സംബര്‍ഗ് ഉള്‍പ്പെടെയുള്ള ചെറിയ രാജ്യങ്ങളുടെ പേരുപോലും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആപ്പുകളില്‍നിന്ന് ചൈനീസ് പേര് ഒഴിവാക്കിയത് പുതിയ നീക്കമാണോ എന്നു വ്യക്തമല്ല. എന്നാല്‍, യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പുകളില്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ തലപൊക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പുതിയ വിവാദത്തില്‍ ആലിബാബയും ബായ്ഡുവും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പുതിയ പശ്ചിമേഷ്യന്‍ പ്രശ്നത്തില്‍ ചൈന, പലസ്തീനുള്ള പിന്തുണ ആവര്‍ത്തിച്ചിരുന്നു. മാവോ സേതൂങ്ങിന്റെ കാലം മുതല്‍ തുടരുന്ന നിലപാടാണ് ചൈന ആവര്‍ത്തിച്ചു വ്യക്തമാക്കിയത്. ദ്വിരാഷ്ട്രമാണ് പരിഹാരമെന്നും അതിനുള്ള നടപടികളുണ്ടായാല്‍ പ്രശ്നം ഉടനടി അവസാനിപ്പിക്കാനാകുമെന്നും അടുത്തിടെ വിദേശകാര്യ മന്ത്രാലയം വക്താവ് മാവോ നിങ് പ്രതികരിച്ചത്.

അതേസമയം, ഇസ്രായേലിനോടും ഹമാസിനോടും വെടിനിര്‍ത്തലിനു തയാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. യുദ്ധത്തില്‍ അമേരിക്ക ഉള്‍പ്പെടെ പുറത്തുനിന്നുള്ള കക്ഷികള്‍ ഇടപെടുന്നതിനെതിരെയും ചൈന രംഗത്തെത്തിയിരുന്നു.

Back to top button
error: