KeralaNEWS

വിമത പ്രചാരണത്തില്‍ ഇളക്കം തട്ടാതെ വെള്ളാപ്പള്ളി; എസ്എന്‍ ട്രസ്റ്റ് ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ വന്‍ജയം

കൊല്ലം: എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ വെള്ളാപ്പളളി നടേശന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പാനലിന് സമ്പൂര്‍ണ ആധിപത്യം. ആദ്യഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ മുഴുവന്‍ സീറ്റിലും ഔദ്യോഗിക പാനല്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. മുന്‍കാലങ്ങളെ അപേക്ഷിച്ച് പല മേഖലകളിലും ശക്തമായ മത്സരമാണ് ഇക്കുറി നടന്നത്.

പത്ത് മേഖലകളായി തിരിച്ചാണ് എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 100 രൂപ മുതല്‍ 5000 രൂപ വരെ സംഭാവന നല്‍കിയവരുടെ വിഭാഗമായ 3 ഇ യിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. ഈ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ അഞ്ച് മേഖലകളില്‍ സ്ഥാനാര്‍ത്ഥികള്‍ ഇറങ്ങി. കൊല്ലം, വര്‍ക്കല, പുനലൂര്‍, നങ്ങ്യാര്‍കുളങ്ങര, തൃശ്ശൂര്‍ മേഖലകളിലാണ് മത്സരം നടന്നത്. 117 പ്രതിനിധികളുള്ള കൊല്ലം മേഖലയില്‍ മുഴുവന്‍ സീറ്റിലേക്കും വിമത വിഭാഗം സ്ഥാനാത്ഥികളെ നിര്‍ത്തി.

എസ്എന്‍ ട്രസ്റ്റ് സംരക്ഷണ സമിതി എന്ന പേരിലാണ് വിമത വിഭാഗം മത്സരത്തിനിറങ്ങിയത്. വലിയ തോതില്‍ പ്രചരണം നടന്ന തെരഞ്ഞെടുപ്പില്‍ പക്ഷെ വിമത വിഭാഗത്തിന് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഒരു പ്രതിനിധിയെ പോലും എവിടെയും ജയിപ്പിക്കാനും സാധിച്ചില്ല. തിരുവനന്തപുരം, ചേര്‍ത്തല, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ മേഖലകളില്‍ ഔദ്യോഗിക പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

എസ്എന്‍ ട്രസ്റ്റ് സംരക്ഷണ സമിതി ശക്തമായി രംഗത്തിറങ്ങിയതോടെ വെള്ളാപ്പളളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും ഓരോ മേഖലകളിലും ക്യാമ്പ് ചെയ്താണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. 5001 മുതല്‍ ഒരു ലക്ഷം രൂപ വരെ സംഭാവന ചെയ്തവരുടെ പ്രതിനിധികളുടെയും വിദഗ്ധ സമിതി അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് ഇനി നടക്കാനുണ്ട്. ഈ സ്ഥാനങ്ങളിലേക്ക് ഔദ്യോഗിക പാനലിന് കാര്യമായ എതിരാളികളില്ല. അടുത്ത മാസം 24, 25 തീയതികളിലാണ് ട്രസ്റ്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. വെള്ളാപ്പള്ളി നടേശന്‍ തന്നെ വീണ്ടും ട്രസ്റ്റ് സെക്രട്ടറി ആകാനാണ് സാധ്യത.

Back to top button
error: