NEWSWorld

‘ഫ്രണ്ട്സ്’ താരം മാത്യു പെറി അന്തരിച്ചു; മൃതദേഹം കണ്ടെത്തിയത് കുളിമുറിയില്‍

ലോസ് ഏഞ്ചല്‍സ്: ‘ഫ്രണ്ട്സ്’ എന്ന ജനപ്രിയ സീരീസിലൂടെ പ്രശസ്തനായ മാത്യു പെറി (54) മരിച്ച നിലയില്‍. ലോസ് ഏഞ്ചല്‍സിലെ വസതിയിലെ ഹോട് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണകാരണം എന്തെന്ന് വ്യക്തമല്ല. മരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ലോസ് ലോസ് ഏഞ്ചല്‍സ് പോലീസ് അറിയിച്ചു. കവര്‍ച്ച, കൊലപാതകം തുടങ്ങിയ സാധ്യതകള്‍ പോലീസ് തള്ളിക്കളഞ്ഞതായാണ് വിവരം. ഹൃദയാഘാതത്തെ തുടര്‍ന്ന് ബാത്ത് ടബ്ബില്‍ മുങ്ങിയതായിക്കാമെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍ എത്തിയിരിക്കുന്നതെന്ന അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്‍ ബി സിയുടെ സൂപ്പര്‍ഹിറ്റ് സീരീസായ ഫ്രണ്ട്‌സില്‍ ‘ചാന്‍ഡ്‌ലര്‍ ബിംഗ്’ എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിച്ചത്. 1994 മുതല്‍ 2004വരെ പ്രദര്‍ശനം തുടര്‍ന്ന പരിപാടിക്ക് പത്ത് സീസണുകളായിരുന്നു ഉണ്ടായിരുന്നത്.

മദ്യത്തിനും വേദനസംഹാരികള്‍ക്കും മാത്യു അടിമയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഹരിയില്‍നിന്ന് മുക്തനാകാന്‍ താരം പലതവണ ചികിത്സതേടുകയും ചെയ്തിരുന്നു. ഫ്രണ്ട്‌സിന്റെ ചിത്രീകരണ സമയത്ത് കടുത്ത ഉത്കണ്ഠ അനുഭവിച്ചിരുന്നതായി അടുത്തിടെ നടന്ന താരങ്ങളുടെ ഒത്തുച്ചേരലില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ലഹരിയ്ക്ക് അടിമപ്പെട്ട കാലഘട്ടത്തില്‍ ഫ്രണ്ട്സില്‍ മൂന്ന് മുതല്‍ ആറ് വരെയുള്ള സീസണില്‍ അഭിനയിച്ചതുപോലും ഓര്‍മയില്ലെന്നും മാത്യു ഒരിക്കല്‍ പറഞ്ഞിരുന്നു.

1979 ല്‍ പുറത്തിറങ്ങിയ 240 റോബര്‍ട്ട് എന്ന സീരീസിലൂടെയാണ് വിനോദരംഗത്ത് മാത്യു അരങ്ങേറ്റം കുറിച്ചത്. ഷി ഈസ് ഔട്ട് ഓഫ് കണ്‍ട്രോള്‍, ദി കിഡ്, സെര്‍വിങ് സാറ, ഫൂള്‍സ് റഷ് ഇന്‍, ദി വോള്‍ നയണ്‍ യാര്‍ഡ്‌സ്, 17 ഇയേഴ്സ് തുടങ്ങിയ സിനിമകളിലും മാത്യു പെറി അഭിനയിച്ചിട്ടുണ്ട്.

 

Back to top button
error: