IndiaNEWS

ഞങ്ങള്‍ ഗൗതമിയുടെ പക്ഷത്ത്, തെറ്റിദ്ധാരണയുണ്ടായി; പ്രതികരണവുമായി അണ്ണാമലൈ

ചെന്നൈ: പാര്‍ട്ടിയില്‍നിന്നു പിന്തുണ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് നടി ഗൗതമി ബിജെപി വിട്ടതിനു പിന്നാലെ പ്രതികരണവുമായി ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ.അണ്ണാമലൈ. ഗൗതമിക്ക് തെറ്റിദ്ധാരണയുണ്ടായതാണെന്നും പാര്‍ട്ടി യഥാര്‍ഥത്തില്‍ അവരുടെ പക്ഷത്താണെന്നും അണ്ണാമലൈ പറഞ്ഞു. പാര്‍ട്ടിയില്‍നിന്നു തനിക്ക് പിന്തുണയില്ലെന്നും തന്റെ പണം തട്ടിയെടുത്ത സി.അഴകപ്പനെ ചില ബിജെപി നേതാക്കള്‍ പിന്തുണയ്ക്കുന്നുവെന്നും ആരോപിച്ചാണ് ഗൗതമി 25 വര്‍ഷത്തെ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്.

”ഞാന്‍ ഗൗതമിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. വളരെ വേഗത്തില്‍ നടപടിയുണ്ടാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഞങ്ങള്‍ അവരെ പിന്തുണച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ചില ബിജെപി പ്രവര്‍ത്തകര്‍ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി അവര്‍ക്ക് തോന്നുന്നു. ആരും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നില്ല. ഞാന്‍ ഇന്നും ഗൗതമിയുമായി ചാറ്റ് ചെയ്തിരുന്നു. ഇതിലൊരു തെറ്റിദ്ധാരണയുണ്ടായി. പൊലീസ് വിഷയം പരിശോധിച്ച് നടപടിയെടുക്കണം. ബിജെപിയിലെ ആരും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നില്ല. പ്രതിക്ക് ബിജെപിയുമായി ബന്ധവുമില്ല. പ്രതി 25 വര്‍ഷം ഗൗതമിയുടെ സുഹൃത്തായി ഉണ്ടായിരുന്നു. അയാള്‍ അവരെ വഞ്ചിച്ചു. അത് ഗൗതമിയും അയാളും തമ്മിലുള്ള കേസാണ്. ഇതില്‍ ഞങ്ങള്‍ ഗൗതമിയുടെ പക്ഷത്താണ്” -അണ്ണാമലൈ പറഞ്ഞു.

Signature-ad

25 കോടി രൂപയുടെ സ്വത്ത് വ്യാജരേഖകള്‍ ഉപയോഗിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ച് ഗൗതമി ചെന്നൈ പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിരുന്നു. ബില്‍ഡറായ അഴകപ്പന്‍, ഭാര്യ എന്നിവര്‍ക്ക് എതിരെയായിരുന്നു പരാതി. സാമ്പത്തിക ആവശ്യങ്ങള്‍ക്കായി തന്റെ പേരിലുള്ള 46 ഏക്കര്‍ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. അതു വില്‍ക്കാന്‍ സഹായിക്കാമെന്ന് അഴകപ്പനും ഭാര്യയും വാഗ്ദാനം ചെയ്തു. അവരെ വിശ്വസിച്ച് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയെന്നും അഴകപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖ ചമച്ചും 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നുമാണ് ഗൗതമി പരാതിയില്‍ പറയുന്നത്.

തന്നെ വഞ്ചിച്ചയാളെ പാര്‍ട്ടി നേതൃത്വം സഹായിക്കുന്നു; നടി ഗൗതമി ബിജെപി വിട്ടു

 

Back to top button
error: