NEWSWorld

രണ്ട് ബന്ദികളെ കൂടി മോചിപ്പിച്ചു; ഗാസയിലെ അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ ആക്രമണം

ഗാസ: ഇസ്രയേല്‍ സൈന്യം ഗാസയില്‍ കടന്നുകയറി നേരിട്ട് ആക്രമണം ആരംഭിച്ചതിനു പിന്നാലെ രണ്ടു ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. വയോധികരായ രണ്ട് ഇസ്രയേലി സ്ത്രീകളെയാണ് ഹമാസ് ഇന്നു വിട്ടയച്ചത്. നൂറിത് കൂപ്പര്‍ (79), യോചേവദ് ലിഫ്ഷിറ്റ്‌സ് (85) എന്നിവരെയാണ് മോചിപ്പിച്ചത്. പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും ഉള്ളതിനാല്‍ മാനുഷിക പരിഗണന വച്ചാണ് ഇവരെ മോചിപ്പിച്ചതെന്ന് ഹമാസ് പ്രതികരിച്ചു. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി ടെല്‍ അവീവിലേക്കു മാറ്റി.

ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ ബന്ദികളായി തുടരുകയാണ്. നൂറിത്തിന്റെ ഭര്‍ത്താവ് അമിറം (85), ലിഫ്ഷിറ്റ്‌സിന്റെ ഭര്‍ത്താവ് ഓബദ് (83) എന്നിവരാണ് ബന്ദികളുടെ കൂട്ടത്തിലുള്ളതെന്ന് ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു.

Signature-ad

ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥശ്രമങ്ങളെ തുടര്‍ന്നാണ് രണ്ടു പേരെക്കൂടി മോചിപ്പിക്കാന്‍ ഹമാസ് തയാറായത്. ബന്ദികളുടെ മോചനത്തിനായി നടത്തിയ ശ്രമങ്ങള്‍ക്ക് ഈജിപ്തിനും, അവരെ ഇസ്രയേലില്‍ തിരിച്ചെത്തിക്കാന്‍ സഹായിച്ചതിന് റെഡ് ക്രോസിനും ഇസ്രയേല്‍ നന്ദിയറിയിച്ചു. ഇതോടെ ഹമാസ് മോചിപ്പിച്ച ബന്ദികളുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം യുഎസില്‍ നിന്നുള്ള രണ്ടു സ്ത്രീകളേയും ഹമാസ് മോചിപ്പിച്ചിരുന്നു. ജൂഡിത് റാനന്‍, മകള്‍ നതാലി എന്നിവരെയാണ് അന്നു മോചിപ്പിച്ചത്.

അതേസമയം, ഹമാസ് ബന്ദികളാക്കിയവരെ തേടി സൈനിക നീക്കം തുടങ്ങിയതായി ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ആകെ 222 പേരെയാണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നതെന്നാണ് ഇസ്രയേല്‍ കരുതുന്നത്. ഇവരില്‍ 50 പേരെ അധികം വൈകാതെ ഹമാസ് മോചിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. റെഡ് ക്രോസ് പ്രതിനിധികളുടെ ഇടപെടലില്‍ ഇരട്ട പൗരന്മാരായ ബന്ദികളെ മോചിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, ഇന്ന് പുലര്‍ച്ചെ അഭയാര്‍ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 12 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 2,055 ലേറെ കുട്ടികളും, 1120 ലേറെ പേര്‍ വനിതകളുമാണ്. 15,275ലേറെ പേര്‍ക്ക് പരിക്കേറ്റതായും പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

 

 

Back to top button
error: