FeatureLIFE

വിഎസ് ഉള്‍പ്പെട്ട പുന്നപ്ര വയലാര്‍ സമരഭാഷ്യവും വിഎസ് ഇല്ലാത്ത വ്യാഖ്യാനങ്ങളും

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ സമരചരിത്രത്തിലെ തിളങ്ങുന്ന ഒരു അധ്യായമാണ് പുന്നപ്ര – വയലാർ സമരം. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളുടെ വിവിധ ഭാഗങ്ങളിൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും കർഷകത്തൊഴിലാളികളും മുതലാളിമാരിൽ നിന്നും ചൂഷണം നേരിട്ട കയർ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ഒക്കെച്ചേർന്നു നടത്തിയ സമരങ്ങളായിരുന്നു പിന്നീട് ചരിത്രത്തിൽ പുന്നപ്ര-വയലാർ സമരങ്ങൾ എന്നപേരിൽ അറിയപ്പെട്ടത്. സാർ സിപി രാമസ്വാമി അയ്യർ എന്ന അന്നത്തെ തിരുവിതാംകൂർ ദിവാനെതിരെ നടന്ന ജനകീയപ്രക്ഷോഭങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പുന്നപ്ര വയലാർ പ്രക്ഷോഭം.

1946 ജനുവരി 15-ാം തീയതി അമേരിക്കൻ മോഡൽ ഭരണപരിഷ്‌കാരത്തിന്റെ കരട് വിജ്ഞാപനം പുറത്തുവന്നതോടെയാണ് കമ്യൂണിസ്റ്റ് പാർട്ടി തുറന്ന സമരത്തിലേക്കിറങ്ങുന്നത്. തുടർച്ചയായ പണിമുടക്കുകൾ കയർ ഫാക്ടറി തൊഴിലാളികളുടെയും കർഷക തൊഴിലാളികളുടെയും മൽസ്യ തൊഴിലാളികളുടെയും ഭാഗത്തുനിന്നുണ്ടായി. ”രാജവാഴ്ച അവസാനിപ്പിക്കും, ദിവാൻ ഭരണം വേണ്ടേ വേണ്ട, അമേരിക്കൻ മോഡൽ അറബിക്കടലിൽ, ഉത്തരവാദിത്തഭരണം അനുവദിക്കുക’ എന്നിങ്ങനെ പല മുദ്രാവാക്യങ്ങളും മുഴങ്ങി.

Signature-ad

അക്കമ്മ ചെറിയാൻ, ഇ എം എസ് നമ്പൂതിരി, കെ വി പത്രോസ്, ആർ വി തോമസ്, എ എം വർക്കി, സി ഐ ആൻഡ്രൂസ്, പി കെ ചന്ദ്രാനന്ദൻ, ടികെ വർഗീസ് വൈദ്യൻ തുടങ്ങിയ നേതാക്കൾ മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു. സമരത്തിനിടെ പൊലീസുമായും പട്ടാളവുമായും നടന്ന പോരാട്ടങ്ങളിൽ കരുണാകരൻ, പുത്തൻപറമ്പിൽ ദാമോദരൻ, ടി സി പദ്മനാഭൻ, കാട്ടൂർ ജോസഫ്, പാട്ടത്ത് രാമൻകുട്ടി, എ വി കുമാരൻ, ശ്രീധരൻ തുടങ്ങി പലരും രക്തസാക്ഷിത്വം വരിച്ചു. ഇരുപക്ഷത്തുമായി ഏകദേശം ആയിരത്തോളം പേർക്ക് ജീവനാശമുണ്ടായി. ഈ സമരങ്ങൾക്കൊടുവിലാണ് 1947 ജൂലായ് 25 -ന് കെവിഎസ് മണി ദിവാൻ സർ സിപി രാമസ്വാമി അയ്യരെ കുത്തിപ്പരിക്കേൽപ്പിക്കുന്നത്. 1998 -ൽ ഭാരത സർക്കാർ പുന്നപ്ര വയലാർ സമരങ്ങളെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിക്കുന്നുണ്ട്.

അങ്ങനെ ചരിത്രത്തിൽ ഏറെ പ്രസക്തമായ ഈ സമരത്തിൽ, അതിന്റെ ഭാഗമായി നടന്ന സായുധപോരാട്ടങ്ങളിൽ, പണിമുടക്കുകളിൽ, ജാഥകളിൽ, ക്യാമ്പുകളിൽ ഒക്കെ വി എസ് അച്യുതാനന്ദന്റെ പങ്കെന്തായിരുന്നു എന്നത് കഴിഞ്ഞ കുറച്ചു കാലമായി വിവാദത്തിന്റെ നിഴലിൽ നിൽക്കുന്ന ഒരു വിഷയമാണ്. വി എസ് അച്യുതാനന്ദനെ പുന്നപ്രസമര സമരത്തിന്റെ നടുനായകത്വത്തിലേക്ക് ചിലർ കൊണ്ടുനിർത്തുമ്പോൾ, വി എസ് അടക്കമുള്ളവർ ആ ചരിത്രത്തെ അംഗീകരിക്കുമ്പോൾ, എം എം ലോറൻസിനെയും സിബി ചന്ദ്രഭാനുവിനെയും, എ ശ്രീധര മേനോനെയും, എംജിഎസ് നാരായണന്റെയും പോലെ മറ്റു ചിലർ അതിനെ നിഷേധിക്കുകയും ചെയ്യുന്നുണ്ട്.

വിഎസ് കൂടി ഉൾപ്പെട്ട പുന്നപ്ര വയലാർ സമരഭാഷ്യം

വി എസ് അച്യുതാനന്ദന്റെ പേരിലുള്ള വിക്കിപീഡിയാ പേജിൽ പുന്നപ്ര വയലാർ സമരത്തെക്കുറിച്ചുള്ള പരാമർശങ്ങളിൽ കാണാവുന്നത് ഇനി പറയുന്ന ഭാഗമാണ്. ഏറെക്കുറെ ഈ പറയുന്നതൊക്കെത്തന്നെയാണ് വിഎസിന്റെ പേരിൽ പുറത്തിറങ്ങിയ ജീവചരിത്രങ്ങളിൽ പലതിലും നമുക്ക് കാണാവുന്നത്.

‘ജന്മിമാർക്ക് എതിരെ കർഷക കുടിയാന്മാരും 1946 -ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത ജീവിച്ചിരിക്കുന്നവരിൽ പ്രധാനിയാണ് വി എസ് അച്യുതാനന്ദൻ. രാജവാഴ്ചക്കും ദിവാൻ ഭരണത്തിനുമെതിരെ നടന്ന പുന്നപ്രയിലെയും വയലാറിലെയും തൊഴിലാളിവർഗ്ഗ സമരങ്ങളും അതിനെ നേരിട്ട പട്ടാള വെടിവെപ്പും രക്തരൂഷിതമായ ചരിത്രത്തിന്റെ ഭാഗമാണ്. പാർട്ടി ചരിത്രത്തിന്റെ ഭാഗമായ അതിനിർണായകമായ ഈ സമരത്തിൽ പ്രധാനികളിലൊരാളാണ് വി എസ്. പാർട്ടി നിർദ്ദേശ പ്രകാരം കോട്ടയത്തും പൂഞ്ഞാറിലും ഒളിവിൽ കഴിഞ്ഞശേഷം കെ വി പത്രോസിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴയിൽ എത്തിയ വി എസിനെ സായുധപരിശീലനം ലഭിച്ച സമരസഖാക്കൾക്ക് രാഷ്ട്രീയബോധം കൂടി നൽകുന്നതിന് പാർട്ടി ചുമതലപ്പെടുത്തുകയായിരുന്നു.

പുന്നപ്രയിൽ നിരവധി ക്യാമ്പുകൾക്ക് വി എസ് അക്കാലത്ത് നേതൃത്വം നൽകി. ഒരു വോളണ്ടിയർ ക്യാമ്പിൽ 300 മുതൽ 400 വരെ പ്രവർത്തകരാണ് ഉണ്ടായിരുന്നത്. അത്തരത്തിൽ മൂന്ന് ക്യാമ്പുകളുടെ ചുമതലയാണ് വി എസിന് ഉണ്ടായിരുന്നത്. പുന്നപ്ര വെടിവെപ്പും എസ് ഐ അടക്കം നിരവധി പൊലീസുകാർ മരിച്ചതും ദിവാൻ സി പിയുടെ ഉറക്കം കെടുത്തി. അതിനുശേഷമാണ് പൂഞ്ഞാറിൽ നിന്ന് വി എസ് അറസ്റ്റിലായത്. പാർട്ടിയെക്കുറിച്ചും നേതാക്കളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ശരിയായ മറുപടി നൽകാത്തതിന്റെ പേരിൽ ക്രൂര മർദ്ദനത്തിനു ഇരയായി. രണ്ടു കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ പുറത്തെടുത്തു. തുടർന്ന് രണ്ടുകാലിലും ലാത്തിവെച്ച് കെട്ടി മർദ്ദിച്ചു. ഇ എം എസും കെ വി പത്രോസും എവിടെ ഒളിച്ചിരിക്കുന്നുവെന്ന ചോദ്യത്തിന് മറുപടി തേടിയായിരുന്നു മർദ്ദനം. മർദ്ദനം ശക്തമായപ്പോൾ വി എസിന്റെ ബോധം നശിക്കുന്ന അവസ്ഥയായി. അവസാനം തോക്കിന്റെ ബയണറ്റ് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി. പാദം തുളഞ്ഞ് അത് അപ്പുറത്തിറങ്ങി. അതോടെ പാലാ ആശുപത്രിയിൽ പൊലീസുകാർ വി എസിനെ കൊണ്ട് വന്നു ഉപേക്ഷിച്ചു പോയി.

വിഎസ് ഇല്ലാത്ത വ്യാഖ്യാനങ്ങൾ

അതിൽ നിന്ന് വേറിട്ടൊരു ലൈൻ പാർട്ടിക്കും ഉണ്ടായിരുന്നില്ല. 2012 വരെ. അക്കൊല്ലം, പുന്നപ്ര വയലാർ സമരത്തിന്റെ അറുപത്തിയാറാം വാർഷികത്തോടനുബന്ധിച്ച് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു ദേശാഭിമാനി പത്രത്തിലെഴുതിയ മുഖപ്രസംഗത്തിൽ 1946 ഒക്ടോബറിൽ പുന്നപ്രയിൽ നടന്ന സായുധപ്പോരാട്ടങ്ങളുടെ സമരചരിത്രം വിശദമായി വിവരിക്കുന്നുണ്ട്. അതിലെങ്ങും തന്നെ വി എസ് അച്യുതാനന്ദൻ എന്ന സമരനായകനെപ്പറ്റി ഒരു പരാമർശവുമില്ല.

അറിയപ്പെടുന്ന ചരിത്രകാരനായ എ ശ്രീധരമേനോനും പറഞ്ഞിട്ടുള്ളത് പുന്നപ്രയിൽ തുടർച്ചയായ സംഘർഷങ്ങളും കൂട്ടമരണങ്ങളും നടക്കുന്ന ദിവസം വി എസ് യോഗക്ഷേമ സഭയുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു എന്നാണ്. കോട്ടയം ജില്ലയിലെ പൂഞ്ഞാർ പ്രദേശത്തെവിടെയോ ഒളിവിൽ കഴിയുകയായിരുന്നു വിഎസ് പുന്നപ്ര-വയലാർ സമരകാലത്ത് എന്നൊരു അപഖ്യാതിയും നിലവിലുണ്ട്.

2016 -ൽ പ്രസ്തുത സമരത്തിന്റെ എഴുപതാം വാർഷികാഘോഷ വേളയിൽ അറിയപ്പെടുന്ന സിപിഎം നേതാവ് എം എം ലോറൻസും പുന്നപ്ര വയലാർ സമരത്തിന്റെ നായകനായി വി എസിനെ പരിഗണിക്കുന്നതിൽ അനൗചിത്യമുണ്ട് എന്ന് പ്രസ്താവിച്ചു. അങ്ങനെ ചെയ്യുന്നത് ചരിത്രത്തെ വളച്ചൊടിക്കലാകും എന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര വയലാർ സമരത്തിൽ വി എസ് ശാരീരികമായി പങ്കെടുത്തിട്ടില്ല. ആ സമയം അദ്ദേഹം പൂഞ്ഞാറിൽ ആയിരുന്നു. മൂന്നു ദിവസം കഴിഞ്ഞാണ് അദ്ദേഹം തിരിച്ചെത്തിയത്. പി കെ ചന്ദ്രാനന്ദനാണ് അന്നവിടെ സമരത്തെ നയിച്ചത് എന്നും ലോറൻസ് പറഞ്ഞു. വി എസ് അടക്കമുള്ളവർ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിച്ചു പിന്നീട് എന്നും അദ്ദേഹം ആരോപിച്ചു. ഏതാണ്ട് ഇതേ ആക്ഷേപങ്ങൾ തന്നെ ചരിത്രകാരനായ എംജിഎസ് നാരായണന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.

പുന്നപ്രയിലെയും വയലാറിലെയും സായുധാക്രമണങ്ങളിൽ വിഎസ് നേരിട്ട് പങ്കെടുത്തിരുന്നോ എന്ന കാര്യം വിവാദാസ്പദമാണ് എങ്കിലും, കേരളചരിത്രത്തിലെ അവിസ്മരണീയമായ പോരാട്ടങ്ങളിൽ ഒന്നായ പുന്നപ്രവയലാർ സമരവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുള്ള പരശ്ശതം കമ്യൂണിസ്റ്റുകാരിൽ ഒരാളായി വിഎസും പങ്കുചേർന്നിരുന്നു എന്നത് വിസ്മരിക്കാവുന്നതല്ല. ആ പോരാട്ടങ്ങളുടെ സൂക്ഷ്മാംശങ്ങൾ വ്യക്തിനിഷ്ഠമായ വ്യാഖ്യാനങ്ങൾക്ക് വിധേയമാണ് എന്നിരിക്കിലും സമരവുമായി ബന്ധപ്പെട്ട കേസുകളിൽ പൂഞ്ഞാറിൽ വെച്ച് അറസ്റ്റിലായ വിഎസിന് ലോക്കപ്പിൽ വെച്ച് കൊടിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിരുന്നു എന്നതും നിഷേധിക്കാനാവാത്ത വസ്തുതയാണ്.

Back to top button
error: