IndiaNEWS

”പിടിച്ചു നോക്കിയത് പള്‍സ് മാത്രം, ലൈംഗിക താല്‍പര്യത്തോടെ അല്ല”

ന്യൂഡല്‍ഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണങ്ങളില്‍ കഴമ്പില്ലെന്ന് ബ്രിജ് ഭൂഷണിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. കായിക താരങ്ങളുടെ പള്‍സ് പരിശോധിക്കുക മാത്രമാണ് ബ്രിജ് ഭൂഷണ്‍ ചെയ്‌തെന്നും അദ്ദേഹം കോടതിയില്‍ അറിയിച്ചു. ലൈംഗിക താല്‍പര്യത്തോടെയല്ലാതെ പള്‍സ് നോക്കുന്നത് ഒരു കുറ്റകൃത്യമായി കാണാനാകില്ലെന്നും ബ്രിജ് ഭൂഷണ്‍ കോടതിയില്‍ വാദിച്ചു.

ആറു വനിത ഗുസ്തി താരങ്ങളുടെ പരാതിയില്‍ ബ്രിജ് ഭൂഷണിനും വിനോത് തോമറിനുമെതിരെ ലൈംഗികാതിക്രമ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ആരുടെയും പരാതിയുടെ അടിസ്ഥാനത്തിലല്ല മറിച്ച് യുവജനകാര്യ മന്ത്രാലയത്തെയും കായിക ആഭ്യന്തര മന്ത്രാലയത്തെയും ടാഗ് ചെയ്ത് എക്‌സ് പ്ലാറ്റ്‌ഫോമിലിട്ട കുറിപ്പുകളുടെ അടിസ്ഥാനത്തിലാണ് ഓവര്‍സൈറ്റ് കമ്മിറ്റി രൂപീകരിച്ചതെന്നും അഭിഭാഷകന്‍ അറിയിച്ചു. കേസില്‍ വാദം കേട്ട അഡീഷനല്‍ ചീഫ് മെട്രോപൊലീറ്റന്‍ മജിസ്‌ട്രേറ്റ് ഒക്ടോബര്‍ 19നാ വാദം കേള്‍ക്കല്‍ തുടരുമെന്ന് അറിയിച്ചു.

Signature-ad

ബ്രിജ് ഭൂഷണിനായി അഭിഭാഷകനായ രാജീവ് മോഹനാണ് ഹാജരായത്. ജന്തര്‍ മന്തറില്‍ ആദ്യ പ്രതിഷേധം ഉണ്ടാകുന്നത് 2023 ജനുവരി 18നാണ്. ജനുവരി 19ന് ഗുസ്തി താരങ്ങളില്‍ ഒരാളായ ബബിത ഫോഗട്ട് കായിക മന്ത്രിയെ കണ്ടു. തുടര്‍ന്ന് ജനുവരി 12ന് കായിക മന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയത്തെയും ടാഗ് ചെയ്ത് കുറിപ്പുകള്‍ എസ്‌ക് പ്ലാറ്റ്‌ഫോമില്‍ പ്രത്യക്ഷപ്പെട്ടു. അതുവരെ യാതൊരു പരാതിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും രാജീവ് മോഹന്‍ അറിയിച്ചു. ജനുവരി 23ാണ് ഓവര്‍സൈറ്റ് കമ്മറ്റി രൂപീകരിച്ചത്. തുടര്‍ന്ന് അത് ഡല്‍ഹി പൊലീസിന് കൈമാറുകയായിരുന്നു. ഓവര്‍സൈറ്റ് കമ്മറ്റി രൂപീകരിച്ചതിനു ശേഷവും പരാതികള്‍ ഒന്നും ഇല്ലെന്നും അദ്ദേഹം അറിയിച്ചു. കായിക താരങ്ങളുടെ മൊഴി കമ്മറ്റി രേഖപ്പെടുത്തിയിരുന്നു.

ബ്രിജ് ഭൂഷണ്‍ ഒരു പെണ്‍കുട്ടിയേയും തെറ്റായ ഉദ്ദേശ്യത്തോടെ സ്പര്‍ശിക്കുന്നത് കണ്ടിട്ടില്ല എന്ന് ഒരു ദൃക്‌സാക്ഷി അറിയിച്ചതായും കൗണ്‍സില്‍ കോടതിയില്‍ വാദിച്ചു. പള്‍സ് നോക്കുക മാത്രമാണ് ബ്രിജ് ഭൂഷണ്‍ ചെയ്തതെന്നും അത് ലൈംഗിക താല്‍പര്യത്തോടെ അല്ലെന്നും അദ്ദേഹം അറിയിച്ചു. താന്‍ ആരെയും ഓഫിസിലേക്ക് വിളിച്ചു വരുത്തിയിട്ടില്ലെന്നും അവര്‍ സ്വമേധയാ എത്തിയതാണെന്നും ബ്രിജ് ഭൂഷണ്‍ അറിയിച്ചു. മത്സരത്തില്‍ ശ്രദ്ധിക്കുന്നതിനു പകരം ട്വീറ്റുകള്‍ ഇടുന്നതിലാണ് പരാതിക്കാര്‍ ശ്രദ്ധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വനിതാ ഗുസ്തിതാരങ്ങളുടെ ശരീരത്തില്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചു, തികച്ചും സ്വകാര്യമായ ചോദ്യങ്ങള്‍ ചോദിച്ചു, ലൈംഗികാവശ്യങ്ങള്‍ ഉന്നയിച്ചു എന്നിവയാണ് ബ്രിജ് ഭൂഷനെതിരായ ആരോപണങ്ങള്‍. ജൂണ്‍15നു ബ്രിജ് ഭൂഷണെതിരെ ഡല്‍ഹി പട്യാല കോടതിയില്‍ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഐപിസി സെക്ഷന്‍ 354, 354 എ, 354 ഡി, 506 എന്നീ വകുപ്പുകള്‍ ചുമത്തി ജൂണ്‍ 15നാണ് ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

Back to top button
error: