KeralaNEWS

കോഴിക്കോട്ട് ഒരാള്‍ക്കുകൂടി നിപ സ്ഥിരീകരിച്ചു; ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധം

കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ രോഗബാധ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ രോഗബാധ സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ജില്ലയില്‍ അതിജാഗ്രത തുടരുന്നുണ്ട്. ബുധനാഴ്ച പരിശോധനയ്ക്ക് അയച്ച 11 പേരുടെ സാംപിളുകള്‍ നെഗറ്റീവായിരുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്ള 30 പേരുടെ സാംപിളുകള്‍കൂടി വ്യാഴാഴ്ച പരിശോധനയ്ക്കയച്ചിരുന്നു. ഇതില്‍ 15 പേര്‍ രോഗികളുമായി അടുത്തിടപഴകിയ ആരോഗ്യപ്രവര്‍ത്തകരാണ്.

ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. പോസിറ്റീവായവരുമായി ഇടപഴകിയ 234 പേരെക്കൂടി കണ്ടെത്തിയതോടെ സമ്പര്‍ക്കപ്പട്ടികയില്‍ 950 പേരായി. ബുധനാഴ്ച നിപ പോസിറ്റീവായ, സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്റെ റൂട്ട് മാപ്പിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ഐസൊലേഷനിലാണ്. ചേവരമ്പലത്തെ വാടകവീട്ടില്‍ കൂടെത്താമസിച്ച 14 പേര്‍ നിരീക്ഷണത്തിലാണ്. നാലുപേര്‍ മെഡിക്കല്‍ കോളേജിലാണ്.

സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പോലീസ് സഹായം തേടാന്‍ മന്ത്രി വീണാ ജോര്‍ജ് നിപ അവലോകനയോഗത്തില്‍ നിര്‍ദേശം നല്‍കി. എന്‍.ഐ.വി. പുണെയുടെ മൊബൈല്‍ ടീമും സജ്ജമായിട്ടുണ്ട്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ടീമും എത്തുന്നുണ്ട്.

കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ നേരിടാന്‍ സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വിപുലമായ യോഗം ചേരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേന്ദ്രസംഘം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: