CrimeNEWS

യു.പിയില്‍ ബി.ജെ.പി നേതാവിനെ വെടിവച്ചുകൊന്നു; പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് കുടുംബം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ സ്വന്തം വസതിക്ക് പുറത്തുവച്ച് ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. സംഭാല്‍ സ്വദേശിയായ അനുജ് ചൗധരി (34) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. മൊറാദാബാദിലെ പാര്‍ശ്വനാഥ് ഹൗസിങ് സൊസൈറ്റിയിലെ വസതിക്ക് പുറത്തുവച്ചാണ് വെടിയേറ്റത്. മറ്റൊരാള്‍ക്കൊപ്പം നടക്കുകയായിരുന്ന അനുജ് ചൗധരിക്കുനേരെ ബൈക്കിലെത്തിയ മൂന്നു പേര്‍ പലതവണ വെടിയുതിര്‍ക്കുകയായിരുന്നു. ചൗധരിക്കൊപ്പം ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ സഹോദരനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗുരുതരമായി പരുക്കേറ്റ ചൗധരിയെ ഉടന്‍ തന്നെ മൊറാദാബാദിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. രാഷ്ട്രീയ എതിരാളികളാണ് കൊലപാതകത്തിനു പിന്നിലെന്ന് ചൗധരിയുടെ കുടുംബം ആരോപിച്ചു. കൊലപാതകത്തില്‍ പങ്കുള്ള അമിത് ചൗധരി, അനികേത് എന്നിവരുടെ പേര് കുടുംബം വെളിപ്പെടുത്തിയാതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

സംഭാല്‍ ജില്ലയിലെ എന്‍ചോറ കാംബോ സ്വദേശിയാണ് അനൂജ് ചൗധരി. ബിജെപി കിസാന്‍ മോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന അനുജ് ചൗധരി, പ്രാദേശിക രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ഉന്നത ബിജെപി നേതാക്കളുമായും മന്ത്രിമാരുമായും അടുപ്പമുണ്ട്. 2021ല്‍ അസ്മൗലി ബ്ലോക്ക് ചീഫ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തിരഞ്ഞെടുപ്പിനു ശേഷം ചൗധരിയും ബ്ലോക്ക് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വിജയിച്ച സ്ത്രീയുടെ മകന്‍ അനികേതും തമ്മില്‍ തര്‍ക്കമുണ്ടായി. ബ്ലോക്ക് അധ്യക്ഷനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ചൗധരി പ്രഖ്യാപിച്ചിരുന്നു.

Back to top button
error: