Fiction

ജീവിതത്തിന്റെ വെളിച്ചം നഷ്ടപ്പെട്ടവർക്ക് മിന്നാമിനുങ്ങിന്റെ വെട്ടമെങ്കിലും പകരാൻ നമുക്കും ശ്രമിക്കാം

വെളിച്ചം

അന്നും പതിവുപോലെ അമ്മയ്ക്കുള്ള മണിയോഡറുമായി ആ പോസ്റ്റ്മാൻ എത്തി. ആയിരം രൂപ കൈമാറിയ ശേഷം, പണം അയച്ച മകനുമായി സംസാരിക്കാന്‍ സ്വന്തം ഫോണും നല്‍കി.
ഫോണ്‍ ചാര്‍ജ്ജായി അമ്മ നൂറ് രൂപ നല്‍കിയെങ്കിലും അയാള്‍ അത് വാങ്ങിയില്ല.

മൊബൈല്‍കട നടത്തുന്ന സുഹൃത്ത് അയാളോട് ചോദിച്ചു:
“നിങ്ങളെന്തിനാണ് എല്ലാ മാസവും ഈ അമ്മയ്ക്ക് സ്വന്തം കയ്യില്‍ നിന്നും പണം നല്‍കുന്നത്. മാത്രമല്ല, ആ അമ്മയുടെ മകനെന്ന പേരില്‍ സംസാരിക്കാന്‍ എനിക്കും നൂറ് രൂപ നല്‍കുന്നുണ്ടല്ലോ…? ”

അയാള്‍ പറഞ്ഞു:

“ആ അമ്മയുടെ മകന്‍ വിദേശത്ത് നിന്ന് സ്ഥിരമായി ആയിരം രൂപ അയക്കുമായിരുന്നു. ഒന്നരവര്‍ഷം മുമ്പ് മകന്‍ മരിച്ചു. ഇത് അമ്മ അറിഞ്ഞിട്ടില്ല. ഞാന്‍ ചെറുതായിരിക്കുമ്പോള്‍ എന്റെ അമ്മ മരിച്ചതാണ്. ഇപ്പോള്‍ എനിക്കൊരു അമ്മയായി.”

ഇത് കേട്ടപ്പോള്‍ മകനായി അഭിനയിച്ചതിന് വാങ്ങിയ പണമെല്ലാം സുഹൃത്ത് അയാള്‍ക്ക് തിരികെ കൊടുത്തു.
അന്യന്റെ ജീവിതത്തിലെ സൂര്യോദയങ്ങള്‍ നിഷേധിക്കാത്തവരാണ് അനുഗ്രഹീതര്‍. അവനനവന്റെ തുരുത്തുകളില്‍ ഒറ്റപ്പെട്ടുപോയ പലരേയും നമ്മള്‍ കണ്ടുമുട്ടിയേക്കാം. തങ്ങളുടെ ജീവിതത്തിന്റെ വെളിച്ചം നഷ്ടപ്പെട്ടു പോയി എന്ന ചിന്തയില്‍ ജീവിതം തള്ളിനീക്കുന്നവരായിരിക്കും അവരില്‍ പലരും. ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചമെങ്കിലും കിട്ടിയാല്‍ ചിലപ്പോള്‍ അവര്‍ സുഗമമായി നീങ്ങുമായിരുന്നു. അത്തരം യാത്രികരുടെ സഞ്ചാരപഥങ്ങളിലെ പ്രകാശമാകാന്‍ നമുക്ക് സാധിക്കട്ടെ.
ശുഭദിനം.

സൂര്യനാരായണൻ

ചിത്രം: നിപുകുമാർ

Back to top button
error: