IndiaNEWS

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ഇന്ന് തുടക്കം; 24 പാര്‍ട്ടികള്‍ പങ്കെടുക്കും

ബംഗളൂരു: ബിജെപിക്കെതിരായ വിശാല സഖ്യത്തിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ഇന്ന് തുടക്കം. ഇന്നും നാളെയുമായി ബംഹഗളൂരുവിലാണ് യോഗം നടക്കുക. 24 പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കും. ഡല്‍ഹി ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയതോടെ എഎപിയും യോഗത്തിനെത്തും.

വൈകിട്ട് ആറ് മണി മുതല്‍ എട്ട് മണി വരെ ആദ്യയോഗം നടക്കുക. തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ഒരുക്കുന്ന വിരുന്നില്‍ നേതാക്കള്‍ പങ്കെടുക്കും. നാളെ രാവിലെ 11 മണി മുതല്‍ വൈകിട്ട് നാല് മണി വരെയാണ് പ്രധാന യോഗം. സഖ്യത്തിന് പേര് നല്‍കുന്നതിലടക്കം നാളെ തീരുമാനമുണ്ടാകും. സീറ്റ് വിഭജന കാര്യത്തിലും പ്രാഥമിക ചര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏക സിവില്‍ കോഡ്, എന്‍സിപിയിലെ പിളര്‍പ്പ് എന്നീ വിഷയങ്ങളില്‍ എടുക്കേണ്ട നിലപാടില്‍ യോഗത്തില്‍ ചര്‍ച്ചയുണ്ടാകും. നാല് മണിക്ക് ശേഷം പ്രതിപക്ഷനേതൃനിരയിലെ നേതാക്കള്‍ സംയുക്തമായി വാര്‍ത്താസമ്മേളനം നടത്തും.

Signature-ad

ഡിഎംകെ, തൃണമൂല്‍, ജെഡിയു, ആര്‍ജെഡി, എന്‍സിപി, സിപിഎം, സിപിഐ, മുസ്ലിം ലീഗ് ചുടങ്ങിയ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കും. ഇന്ന് ഉച്ചയോടെ മമതാ ബാനര്‍ജി, നിതീഷ് കുമാര്‍, തേജസ്വി യാദവ്, അഖിലേഷ് യാദവ്, എം കെ സ്റ്റാലിന്‍ എന്നിവരടക്കമുള്ള നേതാക്കള്‍ ബെംഗളുരുവില്‍ എത്തും. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും അടക്കമുള്ള നേതാക്കള്‍ രാവിലെ തന്നെ എത്തും.

ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ ഒരു ബദല്‍ ഐക്യം ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രതിപക്ഷ മുന്നണി രൂപീകരിക്കുന്നത്. രണ്ടാം തവണയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരുന്നത്. പാട്‌നയിലായിരുന്നു ആദ്യയോഗം.

 

 

 

 

 

Back to top button
error: