CrimeNEWS

ബ്രിജ് ഭൂഷനെതിരായ ലൈംഗികാതിക്രമ കേസ്; പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരി മൊഴി പിന്‍വലിച്ചുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരി ബ്രിജ് ഭൂഷണ് എതിരെ നല്‍കിയ മൊഴി പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍, പരാതി ആരും പിന്‍വലിച്ചിട്ടില്ല എന്ന് ഇന്നലെ ഗുസ്തി താരങ്ങള്‍ പറഞ്ഞിരുന്നു.

അതേസമയം, പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനൊരുങ്ങുകയാണ് പോലീസ്. സമരം നിര്‍ത്താന്‍ താരങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ശക്തമാണെന്ന ആരോപണം നിലനില്‍ക്കെ പരാതിയില്‍ മൊഴി രേഖപ്പെടുത്താനായി ഡല്‍ഹി പോലീസ് സംഘം ബ്രിജ് ഭൂഷണ്‍ ശരണിന്റെ വസതിയിലെത്തി. ഉത്തര്‍ പ്രദേശിലെ ഗോണ്ട ജില്ലയിലുള്ള ബ്രിജ് ഭൂഷണിന്റെ വസതിയിലെത്തിയ പോലീസ് 12 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ബ്രിജ്ഭൂഷണെ ചോദ്യം ചെയ്‌തോ എന്ന കാര്യം വ്യക്തമല്ല.

ബ്രിജ്ബൂഷണെതിരായ ഗുസ്തി താരങ്ങളുടെ പരാതായില്‍ 137 പേരുടെ മൊഴിയാണ് പോലീസ് ഇതുവരെ രേഖപ്പെടുത്തിയത്. അതിനിടെ ഗുസ്തി താരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും കണ്ടേക്കുമെന്നും സൂചനയുണ്ട്. ശനിയാഴ്ച ഗുസ്തി താരങ്ങള്‍ അമിത് ഷായെ ഡല്‍ഹിയിലെ വസതിയിലെത്തി കണ്ടെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ലെന്നായിരുന്നു താരങ്ങളുടെ പ്രതികരണം. ഇതിന് പിന്നാലെ ഇന്നലെ സമരം ചെയ്തിരുന്ന ഗുസ്തി താരങ്ങള്‍ തിരികെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. താരങ്ങള്‍ സമരം നിര്‍ത്തിയെന്ന വാര്‍ത്തകള്‍ വന്നെങ്കിലും സമരം തുടരുമെന്നും ഔദ്യോഗിക കൃത്യനിര്‍വഹണങ്ങളുടെ ഭാഗമായാണ് തിരികെ ജോലിയില്‍ കയറിയതെന്നുമായിരുന്നു ഗുസ്തി താരങ്ങളുടെ വിശദീകരണം.

Back to top button
error: