KeralaNEWS

ഹെല്‍ത്ത് കാ‍ര്‍ഡും സ്റ്റിക്കറും നിര്‍ബന്ധം; ഹോട്ടലുകൾക്ക് പിടിവീഴും

തിരുവനന്തപുരം:ഗുണനിലവാരമുള്ള ഭക്ഷണവും, ശുചിത്വമുള്ള ഭക്ഷണശാലകളും ഉറപ്പുവരുത്താനായി സംസ്ഥാനത്തെ ഹോട്ടല്‍ തൊഴിലാളികള്‍ക്കുള്ള ഹെല്‍ത്ത് കാ‍ര്‍ഡ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ പരിശോധനകൾ ശക്തമാക്കി സർക്കാർ.
ഹോട്ടലുകളും, റെസ്റ്റോറന്‍റുകളും തുടങ്ങി എല്ലാ ഭക്ഷണ ശാലകളിലെയും തൊഴിലാളികൾക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കാൻ സര്‍ക്കാര്‍ നേരത്തെ സമയം നല്‍കിയിരുന്നു.സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണം എന്നയിരുന്നു ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശം.

രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ  സര്‍ട്ടിഫിക്കറ്റാണ് ഇതിനാവശ്യം.ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന് പരിശോധിക്കണം. വാക്‌സീനുകള്‍ എടുത്തിട്ടുണ്ടോ എന്നും പരിശോധിക്കണം.പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിന് രക്തപരിശോധന അടക്കം പരിശോധനകള്‍ നടത്തണം. സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം.ഒരു വര്‍ഷമാണ് ഈ ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി.

 

ഇവ പാലിക്കുന്നുണ്ടോ എന്നറിയാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ ദിവസമാണ് പ്രത്യേക പരിശോധനകൾ ആരംഭിച്ചത്.രണ്ട് ദിവസങ്ങളിലായി 606 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. അതില്‍ 101 സ്ഥാപനങ്ങളില്‍ പോരായ്മകള്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.വീണ്ടും പരിശോധനകൾ തുടരും.ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരേയും പാഴ്‌സലില്‍ മുന്നറിയപ്പോടു കൂടിയ സ്റ്റിക്കര്‍ പതിക്കാത്തവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോർജ്ജ് അറിയിച്ചു.

 

സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വില്‍ക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും സർക്കാർ നല്‍കിയിരുന്നു.

Back to top button
error: