CrimeNEWS

സിദ്ദിഖിനെക്കൊണ്ട് മുറികളെടുപ്പിച്ചു; സ്വന്തം ഹോട്ടലുണ്ടെങ്കിലും മറ്റൊരു ഹോട്ടലില്‍ മുറിയെടുത്തതില്‍ ദുരൂഹത

കോഴിക്കോട്: ഹോട്ടലുടമ കൊല്ലപ്പെട്ട സംഭവത്തില്‍, കൊലപാതകം നടന്ന ഹോട്ടലില്‍ മുറിയെടുത്തതിലും ദുരൂഹത. കൊല്ലപ്പെട്ട തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദീഖി (58) ന്റെ പേരിലാണ് ഈ ഹോട്ടലില്‍ രണ്ടു മുറികളും എടുത്തിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കോഴിക്കോട് നഗരപരിധിയില്‍ സിദ്ദിഖിന് സ്വന്തമായി ഹോട്ടലുണ്ടെന്നിരിക്കെ എന്തിന് ഈ ഹോട്ടലില്‍ മുറിയെടുത്തു എന്നാണ് സംശയം.

ഈ ഹോട്ടലില്‍ രണ്ടു മുറികളാണ് സിദ്ദിഖിന്റെ പേരില്‍ എടുത്തിരുന്നത്. ഇതില്‍ ‘ജി 4’ മുറിയില്‍വച്ചാണ് കൊലപാതകം നടത്തിയത്. തിരൂരില്‍ നിന്നുള്ള പോലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരും ഇവിടെയെത്തി പരിശോധന നടത്തി. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു.

സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം രണ്ടു ഭാഗങ്ങളായി മുറിച്ചുമാറ്റിയെന്നാണ് കരുതുന്നത്. ഇതിന് ശേഷം മൃതദേഹാവിശിഷ്ടങ്ങള്‍ ട്രോളി ബാഗുകളിലാക്കി പ്രതികളായ ഷിബിലി(22)യും ഫര്‍ഹാന(18)യും കാറില്‍ ഹോട്ടലില്‍ നിന്ന് പുറത്തുപോയതായാണ് റിപ്പോര്‍ട്ട്. ഹോട്ടലില്‍ നിന്ന് കാറിലേക്ക് ട്രോളി ബാഗ് കയറ്റുന്നതിന്റെയും യാത്ര പോകുന്നതിന്റെയും നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഈ മാസം 18 നാണ് സിദ്ദിഖ് ഇവിടെ മുറിയെടുത്തത്. പിന്നീട് 19 ാം തീയതി ഉച്ചയ്ക്ക് 3.09 നും 3.19 നും ഇടയ്ക്കാണ് രണ്ട് ട്രോളി ബാഗുകളിലാക്കിയ മൃതദേഹ ഭാഗങ്ങളുമായി ഇവര്‍ പുറത്തേക്കു പോയത്. 18 ാം തീയതിക്കും 19 ാം തീയതിക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം. പ്രതികള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.

Back to top button
error: