
ടെഹ്‌റാൻ: അമേരിക്കൻ ഉപരോധത്തിനും ഭീഷണികൾക്കും വഴങ്ങി യാതൊരു ചർച്ചകൾക്കുമില്ലെന്ന നിലപാടിൽ ഇറാൻ. സമാധാന ചർച്ചകളെ കീഴടങ്ങുന്നതിനുള്ള വേദിയാക്കി മാറ്റാൻ ഡൊണാൾഡ് ട്രംപ് ശ്രമിക്കുകയാണെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് ആരോപിച്ചു.
ഭീഷണിയുടെ നിഴലിൽ ചർച്ചകൾ നടത്തുന്നത് ഇറാന്റെ നയമല്ലെന്നും അമേരിക്കയുടെ സമ്മർദ തന്ത്രങ്ങൾക്ക് വഴങ്ങില്ലെന്നും മുഹമ്മദ് ബാഗർ ഖാലിബാഫ് അറിയിച്ചു. ഭീഷണികൾക്ക് കീഴിൽ ചർച്ചകൾ നടത്തിയാൽ പുതിയ ‘യുദ്ധ തന്ത്രങ്ങൾ’ പുറത്തെടുക്കാൻ ഇറാൻ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ട്രംപിന്റെ നയങ്ങൾക്കെതിരേ കടുത്ത ഭാഷയിലാണ് ഖാലിബാഫ് പ്രതികരിച്ചത്.
ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പൽ പിടിച്ചെടുത്ത നടപടി മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായ ചർച്ചകൾക്ക് ഇറാൻ എപ്പോഴും തയ്യാറാണ്. എന്നാൽ, അത് പരസ്പര ബഹുമാനത്തോടെയും അന്തസ്സോടെയും ആയിരിക്കണം. ഉപരോധങ്ങളും സൈനിക ഭീഷണികളും ഉയർത്തിക്കൊണ്ട് ചർച്ചാ മേശയിലേക്ക് ഇറാനെ എത്തിക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താനിൽ നടക്കാൻ സാധ്യതയുള്ള ചർച്ചകളിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് ഇറാൻ അനുകൂലമായി ആലോചിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ചർച്ചകൾ നടത്താനാണ് നീക്കം നടക്കുന്നത്. എന്നാൽ, അമേരിക്ക വെടിനിർത്തൽ കരാർ ലംഘിക്കുകയാണെന്നും ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുന്നത് നയതന്ത്ര നീക്കങ്ങൾക്ക് തടസമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
മേഖലയിലെ സുരക്ഷയെ ബാധിക്കുന്ന ഏത് നീക്കത്തിനും ശക്തമായ മറുപടി നൽകാൻ ഇറാൻ സൈന്യം സജ്ജമാണെന്നും ഖാലിബാഫ് മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിൽ അമേരിക്ക സ്വീകരിക്കുന്ന ശത്രുതാപരമായ നിലപാടുകൾ ആഗോള എണ്ണ വിപണിയെ തകിടംമറിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.






