LocalNEWS

കോട്ടയം നഗര മധ്യത്തിൽ പൊതുവഴി കവർന്നെടുത്ത് പാർക്കിംഗ് ഏരിയ ഒരുക്കി സ്വർണ വ്യാപാരി

ചില സ്വർണ വ്യാപാരികളും വൻ കച്ചവടക്കാരും ഈ കൂട്ടുകെട്ടിൽ പെട്ട രാഷ്ട്രീയ നേതൃത്വവും പരസ്യദാതാക്കളെ പിണക്കാത്ത മാധ്യമ തമ്പുരാക്കന്മാരും ചേർന്നാണ് കോട്ടയം നഗരം ഭരിക്കുന്നതെന്നു പറഞ്ഞാൽ തെല്ലും അതിശയോക്തിയില്ല. ഇവർക്കൊക്കെ വേണ്ടി തല്ലാനും കൊല്ലാനും സജ്ജരായ ക്രിമിനൽ സംഘങ്ങൾ വേറെയും.

കേരളത്തിലാകെ പടർന്നു പന്തലിച്ച ജോസ്കോ ജ്വല്ലറി, കോട്ടയം രാജീവ് ഗാന്ധി കോംപ്ലക്സിൽ ആസ്ഥാന മന്ദിരം നേടിയതിന് പിന്നിലെ വെട്ടിപ്പിന്റെ കഥകൾ കോട്ടയംകാർ മറന്നിട്ടുണ്ടാവില്ല. അതിന് പിന്നിലെ അഴിമതിയുടെ ദുർഗന്ധം ഇന്നും നഗരസഭയെ ചൂഴ്ന്നു നിൽക്കുന്നുണ്ട്.

ജോസ്കോ ജ്വല്ലറിയുടെ വാഹന പാർക്കിംഗ്
ഏരിയയെ കുറിച്ച് ഉയർന്ന വിവാദങ്ങളും കെട്ടടങ്ങിയിട്ടില്ല ഇപ്പോഴും. ഇതിനിടയിൽ മറ്റൊരു ജ്വല്ലറി ഉടമ റോഡിന്റെ ഒരുഭാഗവും നടപ്പാതയും പ്രത്യേകം തിരിച്ച് വാഹന പാർക്കിങ്ങിനായി ഉപയോഗിക്കുന്നു. പുളിമൂട് കവലയിൽ നിന്നും ടി ബി റോഡിലേക്ക് വന്നു ചേരുന്ന ജംഗ്‌ഷനിൽ പ്രവർത്തിക്കുന്ന അച്ചായൻസ് ജ്വല്ലറിയാണ് ജീവകാരുണ്യത്തിന്റെ മറവിൽ സ്വന്തം സ്ഥാപനത്തിന് മുന്നിലെ പെരുവഴിയിൽ പാർക്കിംഗ് സ്ഥലം കവർന്നെടുത്തത്. കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് ഇത് നേടിയെടുത്തിരിക്കുന്നതെന്ന് സംസാരം. ഈ ജ്വലറിയുടെ ഇരുഭാഗങ്ങളിലും നഗര സഭയുടെ പേ ആൻഡ് പാർക്ക് പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല ടി.ബി റോഡിൽ പാർക്കിങ് നിരോധിച്ചിട്ടുള്ളതുമാണ്.

ഈ സാഹചര്യത്തിലാണ് പൊതുമരാമത്തു വകുപ്പും നഗരസഭയും പോലീസും ഓച്ഛാനിച്ചു നിൽക്കെ സർക്കാർ സ്ഥലം കയ്യേറി സ്വകാര്യ വാഹനപാർക്കിംഗിനായി ഉപയോഗിക്കുന്നുക്കുന്നത്. ഇതോടെ കാൽ നടക്കാരുടെ കാര്യം അവതാളത്തിലാകും. കാരണം നടപ്പാതയാണ് കയ്യേറിയാണത്രേ ഈ അതിക്രമം ചെയ്തിരിക്കുന്നത്.

മാത്രമല്ല100 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിലാണ് ഈ ജ്വലറി പ്രവർത്തിക്കുന്നത്. ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്ന തിരുനക്കരയിലെ ബസ് സ്റ്റാൻഡ് കെട്ടിടം വരെ പൊളിച്ചു നീക്കാൻ തീരുമാനമെടുത്ത നഗര സഭ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടങ്ങളുടെ പഴക്കം കണ്ടില്ലെന്നു നടിക്കുന്നു.

ഇതിനിടെ ഈ അനധികൃത പാർക്കിംഗ് നിർമ്മാണം നാളെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തുകയാണ്.

Back to top button
error: