KeralaNEWS

പ്രതിപക്ഷ നേതാവുമായി ചേർന്ന് മാധ്യമ ഗൂഡാലോചനയെന്ന ഉണ്ടയില്ലാ വെടിയുമായി വീണ്ടും പിവി അൻവർ: കള്ളം പൊളിച്ച് സോഷ്യൽ മീഡിയ

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ച് മാധ്യമ ഗൂഢാലോചന എന്ന ആരോപണം ഉന്നയിച്ചുകൊണ്ട് പിവി അൻവർ എംഎൽഎ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സൈബർ ലോകത്തെ ചൂടേറിയ ചർച്ച. പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷിക വേളയിൽ കോണ്ഗ്രസ്സിന്റെ ഔദ്യോഗിക ചാനലായ ജയ്‌ഹിന്ദും ഏഷ്യാനെറ്റ് ന്യൂസും നൽകിയ വാർത്തകളിലെ സാമ്യതയാണ് അൻവർ ഗൂഢാലോചനയായി ആരോപിക്കുന്നത്. ഇത് പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ നിന്നും തയാറാക്കി നൽകിയ വാർത്തയാണെന്നും സർക്കാരിനെതിരായ ഈ വാർത്തകൾക്ക് മാധ്യമപ്രവർത്തകർ പണം പറ്റുന്നുണ്ടെന്നുമാണ് അൻവർ പോസ്റ്റിലൂടെ ആരോപിക്കുന്നത്. എന്നാൽ ഇടത് പ്രൊഫൈലുകളുടെ ‘അസത്യം വിഴുങ്ങാനുള്ള വിശപ്പിനെ’ ശമിപ്പിക്കുക എന്നത് മാത്രമാണ് പോസ്റ്റിൽ അവശേഷിക്കുന്ന സത്യത്തിന്റെ അംശം.

 

സത്യത്തിൽ അൻവറിന്റെ ആരോപണത്തിൽ ലവലേശം കഴമ്പില്ല എന്നത് മാത്രമല്ല ആ വാർത്തയിൽ പറയുന്ന കാര്യങ്ങൾ ചർച്ച ചെയ്യാതെ ആരോപണ പുകമറയിൽ ഊളിയിട്ട് രക്ഷപ്പെടുക എന്നതാണ് അൻവറിലെ സൈബർ പോരാളി ലക്ഷ്യമിടുന്നത്.


തുടർഭരണം ലഭിച്ചപ്പോൾ നിരന്തരമായുണ്ടാകുന്ന പൊലീസ് വീഴ്ചകളെ വാർത്തയിൽ ചോദ്യം ചെയ്യുന്നുണ്ട്. 8 വയസ്സുകാരിക്കെതിരായ പിങ്ക് പോലീസിന്റെ അപമര്യാദയായ പെരുമാറ്റം ഹൈക്കോടതിയുടെ അടക്കം ശാസന പിടിച്ചുപറ്റിയതാണ്.
എന്നാൽ പിണറായിക്കാലത്തെ കാക്കിപ്പടയെ റെഡ് വാളണ്ടിയറിന് സമാനമായി കണക്കാക്കുന്ന സഖാക്കന്മാർക്ക് ‘ഒറ്റപ്പെട്ട’ ഈ പൊലീസ് വീഴ്ചകൾ ചർച്ച ചെയ്യുന്നവരെ കാണുക പോലും വേണ്ട. അവ ചർച്ചയാകാതിരിക്കാൻ സൈബർ ആരോപണങ്ങളിൽ കുരുക്കി തടിതപ്പും.


അതേസമയം ഇന്നുയർത്തിയ ആരോപണത്തിൽ ഇരു മാധ്യമ സ്ഥാപനങ്ങളും നൽകിയ വാർത്തയിലെ കാര്യങ്ങൾ സത്യം തന്നെയല്ലേ എന്ന മറുചോദ്യം സോഷ്യൽ മീഡിയ ഉയർത്തുന്നത് പി വി അൻവറിനും ഇടതുപക്ഷത്തിനും അവനവൻ പാരയായിട്ടുണ്ട്. ഏഷ്യാനെറ്റ് വാർത്തയിലെ സത്യസന്ധത ജനങ്ങൾ ചോദ്യം ചെയ്യുമ്പോൾ നുണയുടെ പുക ബോംബ് മാത്രമാണ് ഇടത് സൈബർ ക്യാമ്പിന് മറുമരുന്നായുള്ളത്.

Back to top button
error: