KeralaNEWS

അടൂരിൽ നിന്നും കാണാതായ യുവതിക്കും കുഞ്ഞിനുമായി തിരച്ചിൽ; കാണാതായത് ഗൾഫിലുള്ള ഭർത്താവിന്റെ അരികിലേക്ക് പോകുന്നതിന് രണ്ടു ദിവസം മുൻപ്

അടൂർ: ഗൾഫിലുള്ള ഭർത്താവിന്റെ അരികിലേക്ക് പോകുന്നതിന് രണ്ടു ദിവസം മുൻപ് കാണാതായ യുവതിക്കും കുഞ്ഞിനുമായി നാടെങ്ങും വലവിരിച്ച് പോലീസ്.
ശാസ്താംകോട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കടമ്ബനാട് ഐവര്‍കാലാ ഭരണിക്കാവ് അമ്ബലത്തിന് സമീപം കാഞ്ഞിരവിള കിഴക്കേതില്‍ ആല്‍വിന്‍ റോയിയുടെ ഭാര്യ ആന്‍സി (30), മകള്‍ ആന്‍ഡ്രിയ ആല്‍വിന്‍ (അഞ്ച്) എന്നിവരെയാണ് മെയ്‌ 10 മുതല്‍ കാണാതായത്.

ആല്‍വിന്‍ വിദേശത്ത് ജോലി ചെയ്യുകയാണ്.കഴിഞ്ഞ 17 ന് ആന്‍സിയെയും മകളെയും ബഹറിനിലേക്ക് കൊണ്ടു പോകാന്‍ ആല്‍വിന്‍ ടിക്കറ്റ് അയച്ചു കൊടുത്തിരുന്നു.17 നായിരുന്നു പോകേണ്ടിയിരുന്നത്.ഇതിന് തൊട്ടുമുന്‍പാണ് ഇവരെ കാണാതായത്. പള്ളിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ആൻസി കുഞ്ഞിനെയും കൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങിയത്.

മെയ്‌ 10 മുതല്‍ ആന്‍സിയെയും ആന്‍ഡ്രിയയെയും കാണാനില്ലെന്ന പരാതിയില്‍ ശാസ്താംകോട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.തുടര്‍ന്ന് മണര്‍കാട്, പുതുപ്പള്ളി, കോട്ടയം, തിരുവല്ല, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍  അമ്മയെയും മകളെയും കണ്ടിരുന്നതായി വിവരം ലഭിച്ചതനുസരിച്ച് പോലീസ് ഇവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് മാത്രം.
ഇതിന് പിന്നാലെ ‍ തിരുവല്ലയിൽ വച്ചും‌ ഒരു പരിചയക്കാരി ഇവരെ കണ്ടിരുന്നു.സ്‌കൂട്ടറില്‍ വന്ന അവര്‍ അമ്മയെയും മകളെയും തടഞ്ഞു നിര്‍ത്തി വിവരങ്ങള്‍ ചോദിച്ചറിയുകയും വീട്ടില്‍ വിവരം അറിയിക്കാന്‍ ഫോണ്‍ വിളിക്കാന്‍ തുടങ്ങുകയും ചെയ്യുന്നതിനിടെ ഇവര്‍ അപ്രത്യക്ഷമാകുകയായിരുന്നു.

 ഇന്നലെ വൈകിട്ട് ആറു മണിയോടെ കരുനാഗപ്പള്ളിയിലെ എടിഎമ്മില്‍ നിന്ന് ആൻസി 500 രൂപ പിന്‍വലിച്ചതായും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.ഇതേത്തുടർന്ന് ഇവിടം കേന്ദ്രീകരിച്ചും പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.കരുനാഗപ്പള്ളിയില്‍ നിന്ന് പണം പിന്‍വലിച്ചത് ശുഭസൂചനയായിട്ടാണ് പൊലീസ് കാണുന്നത്.ഇവർക്കായി ലുക്കൗട്ട് നോട്ടീസും പോലീസ് പുറത്തിറക്കിയിട്ടുണ്ട്.

Back to top button
error: