CrimeNEWS

ദേവികയെ വിളിച്ചുവരുത്തി, ബലംപ്രയോഗിച്ച് ലോഡ്ജിലേക്ക് കൊണ്ടുപോയി; സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന്

കാസര്‍ഗോഡ്: യുവതിയെ ലോഡ്ജിനുള്ളില്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന്. കൊല്ലപ്പെട്ട ദേവികയെ പ്രതി സതീഷ് ബലം പ്രയോഗിച്ചാണ് ലോഡ്ജില്‍ എത്തിച്ചത് എന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍. ബ്യൂട്ടിഷ്യന്‍മാരുടെ യോഗത്തിന് എത്തിയ ദേവികയെ സതീഷ് വിളിച്ച് വരുത്തുകയായിരുന്നു. ബലംപ്രയോഗിച്ചാണ് സതീഷ് ദേവികയെ ലോഡ്ജിലേക്ക് കൊണ്ട് പോയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തിലാണ് പ്രതി യുവതിയെ ലോഡ്ജില്‍ എത്തിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ലോഡ്ജില്‍ യുവതി എത്തുന്ന ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

ഉദുമ ബാര മുക്കന്നോത്ത് സ്വദേശിയും ബ്യൂട്ടീഷ്യനുമായ ദേവിക (34) പതിനാറാം തീയതി ഉച്ചയ്ക്ക് രണ്ടരയോടെയാണ് കൊല്ലപ്പെട്ടത്. കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ലോഡ്ജില്‍ എത്തിച്ച യുവതിയെ കാമുകന്‍ ബോവിക്കാനം സ്വദേശി സതീഷ് വെട്ടിക്കൊല്ലുകയായിരുന്നു. കൊല നടത്തിയ ശേഷം സതീഷ് പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. ചോരയൊലിക്കുന്ന കത്തിയുമായാണ് ഇയാള്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്.

വിവാഹിതരായ ഇരുവരും ഒന്‍പതു വര്‍ഷമായി പ്രണയത്തിലായിരുന്നു. തന്റെ കുടുംബ ജീവിതത്തിന് ദേവിക തടസമായതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. തന്റെ ഭാര്യയെ വിവാഹ മോചനം നടത്താന്‍ ദേവിക നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും സതീഷ് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇത് പൊലീസ് പൂര്‍ണ്ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. ദേവികയുടെ ഭര്‍ത്താവ് പ്രവാസിയാണ്. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്. പ്രതിയായ സതീഷ് കാഞ്ഞങ്ങാട്ട് സെക്യൂരിറ്റി സര്‍വീസ് സ്ഥാപനം നടത്തുകയാണ്. ഇയാള്‍ക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ട്. വിവാഹിതനാകുന്നതിന് മുമ്പ് തന്നെ സതീഷിന് ദേവികയുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.

 

 

Back to top button
error: