KeralaNEWS

പള്ളിക്കുന്ന് ബാങ്ക് തെരഞ്ഞെടുപ്പില്‍ പോലീസിന് ‘തെറിയഭിഷേകം’; നാല് പേര്‍ക്കെതിരേ കേസ്, ഒരാള്‍ അറസ്റ്റില്‍

കണ്ണൂര്‍: പള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന് സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസ് സംഘത്തെ അസഭ്യം പറയുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്യുകയും നാലു പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. പഴയങ്ങാടി മാടായി കാവിന് സമീപത്തെ എ.വി ഷെനില്‍ കുമാറിനെ(43)യാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കെ. സുധാകര പക്ഷവും പി.കെ രാഗേഷ് പക്ഷവും ഏറ്റുമുട്ടിയിരുന്നു. ഇതു തടയാനെത്തിയ ടൗണ്‍ പോലീസിനെയാണ് നാലംഗ സംഘം തെറി വിളിച്ച് അപമാനിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പോലീസ് തന്നെ മൊബൈല്‍ േഫാണില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്നാണ് പി.കെ രാഗേഷ് വിഭാഗക്കാരായ നാലുപേര്‍ക്കെതിരേ നടപടിയെടുത്തത്. തിരഞ്ഞെടുപ്പില്‍ കെ.സുധാകരപക്ഷം തോല്‍ക്കുകയും പി.കെ. രാഗേഷിന്റെ നേതൃത്വത്തിലുള്ള വിഭാഗം വിജിയിക്കുകയും ചെയ്തിരുന്നു. കെ.സുധാകരന്റെ ശാസന മറികടന്നു രാഗേഷ് വിഭാഗം സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് വലിയ വിവാദമായിരുന്നു.

തുടര്‍ന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനും മുന്‍ഡെപ്യൂട്ടി മേയറുമായി പി.കെ രാഗേഷ് ഉള്‍പ്പെടെയുളള ഒന്‍പതു പേര്‍ക്കെതിരെ പാര്‍ട്ടി അച്ചടക്കനടപടിയെടുത്തിട്ടുണ്ട്. രാഗേഷിനെ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കി. പള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യഥാര്‍ഥ മെമ്പര്‍മാരെ അറിയിക്കാതെ 5350 മെമ്പര്‍ഷിപ്പ് ഏകപക്ഷീയമായി തള്ളിക്കുകയും, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തുവെന്ന് ആരോപിച്ചു പി.കെ രാഗേഷ്, ചേറ്റൂര്‍ രാഗേഷ്, എം.കെ അഖില്, പി.കെ രഞ്ജിത്ത് പി.കെ. സൂരജ്, കെ.പി രതീപന്‍, എം.വി പ്രദീപ് കുമാര്‍ എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും കെ.പി അനിത കെ.പി ചന്ദ്രന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തതായും ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Back to top button
error: