KeralaNEWS

അയ്യന്‍കുന്നില്‍ ഇറങ്ങിയ മാവോയിസ്റ്റുകളില്‍ ദക്ഷിണ മേഖലാ കമാന്‍ഡറും; സായുധസംഘമെത്തിയത് ഭക്ഷണം തേടി

കണ്ണൂര്‍: ജില്ലയിലെ മലയോര മേഖലയില്‍ ഭക്ഷണത്തിനായി ഗ്രാമത്തിലിറങ്ങിയ മാവോയിസ്റ്റുകളെ പോലീസ് തിരിച്ചറിഞ്ഞു. ഇരിട്ടിക്കടുത്തെ അയ്യന്‍കുന്ന് പഞ്ചായത്തിലെ കളിതട്ടും പാറയിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞതോടെ മലയോര മേഖലയിലെ പോലീസ് സ്റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കി. സിപിഐ മാവോയിസ്റ്റ് ദക്ഷിണ മേഖലാ കമാന്‍ഡര്‍ സി പി മൊയ്തീന്റെ നേൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് തോക്കടക്കമുളള ആയുധവുമേന്തി ഭക്ഷണം ശേഖരിക്കാനായി പ്രദേശത്തെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കായി പോലീസും തണ്ടര്‍ബോള്‍ട്ടും കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിനുളളില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തിലെ കളിതട്ടും പാറയില്‍ സായുധരായ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തിയത്. മണ്ണൂരാംപറമ്പില്‍ ബിജുവിന്റെ വീട്ടിലെത്തിയ സംഘം മൊബൈല്‍ ഫോണുകളും പവര്‍ ബാങ്കുകളും ചാര്‍ജ് ചെയ്ത ശേഷം ഭക്ഷണവും കഴിച്ചു. പിന്നീട് വീട്ടില്‍ നിന്നും ഭക്ഷ്യ സാമഗ്രികളും വാങ്ങിയാണ് മടങ്ങിയത്.

കുടുംബാംഗങ്ങളില്‍നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കളിതട്ടുംപാറയിലെത്തിയത് മൊയതീന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന കാര്യം പോലീസ് തിരിച്ചറിഞ്ഞത്. ഇയാള്‍ക്ക് പുറമേ ജിഷ, രമേഷ്, സന്തോഷ്, വിമല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന കാര്യവും പോലീസ് സ്ഥീരികരിച്ചു. പ്രദേശത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഘത്തിനു വേണ്ടി വനത്തിനുള്ളില്‍ തണ്ടര്‍ബോള്‍ട്ട് തെരച്ചില്‍ തുടരുകയാണ്.

കര്‍ണാടക വനമേഖലയോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് കളിതട്ടും പാറ. നേരത്തെ അയ്യന്‍കുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റിയിലും ആറളത്തെ വിയറ്റ്നാം കോളനിയിലും മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. ജിഷയും മൊയ്ദീനും അടങ്ങിയ സംഘമായിരുന്നു ആറളത്തെത്തിയത്. നേരത്തെ നാട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഇരിട്ടിയിലെ ജലപദ്ധതിയായ ബാരാപോള്‍ ബോംബുവെച്ചു തകര്‍ക്കുമെന്ന് ഭീഷണിമുഴക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാരാപോളിന് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

പദ്ധതി പ്രദേശത്ത് സി.സി. ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇരിട്ടി മേഖലയിലെ ചില ക്വാറികള്‍ക്കും മാവോയിസ്റ്റ് ഭീഷണിയുണ്ട്. നെടുംപൊയിലിലും അമ്പായത്തോട്ടിലും ക്വാറികള്‍ക്കു മുന്‍പില്‍ പോസ്റ്റര്‍ പതിച്ചിരുന്നു. കബനി ദളത്തിന്റെ ഭാഗമായുളള മാവോയിസ്റ്റുകളാണ് കൊട്ടിയൂര്‍ വന്യജീവി സങ്കേതമുള്‍പ്പെടുന്ന പശ്ചിമഘട്ടത്തിന്റെ ഒരുഭാഗത്ത് പ്രവര്‍ത്തിച്ചുവരുന്നത്. ഇവിടെ മാവോയിസ്റ്റ് സാന്നിധ്യം ശക്തമായതിനാല്‍ തണ്ടര്‍ബോള്‍ട്ട്സ്ഥിരമായി ക്യാംപ് ചെയ്യുന്നുണ്ട്.

Back to top button
error: