NEWSPravasi

ബഹ്‌റൈനില്‍ അധ്യാപക തസ്തികകളില്‍ സ്വദേശിവത്കരണം വരുന്നു

മനാമ: ബഹ്‌റൈനിലെ സ്വകാര്യ സ്‌കൂളുകളിലെ തസ്തികകളില്‍ 70 ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്ന ശിപാര്‍ശ എത്തിയിരിക്കുന്നു. അധ്യാപകര്‍ക്ക് പുറമെ അഡ്മിനിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് തൊഴിലുകളിലും സ്വദേശിവത്കരണം വേണമെന്നാണ് ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടത്. ബഹ്‌റൈന്‍ പൗരന്മാരായ അധ്യാപകരുടെയും ജീവനക്കാരുടെും ശമ്പളം ‘തംകീന്‍’ പദ്ധതി വഴി സര്‍ക്കാര്‍ സഹായത്തോടെ വിതരണം ചെയ്യണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. നഴ്‌സറികളിലെയും കെജി ക്ലാസുകളിലെയും അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിക്കുന്ന കാര്യത്തിലും ശിപാര്‍ശ നല്‍കിയിട്ടുണ്ട്. അധ്യാപകര്‍ നിലവില്‍ 150 ബഹ്‌റൈനി ദിനാര്‍ ശമ്പളത്തിനാണ് ജോലി ചെയ്യുന്നത്. ഇത് വര്‍ധിപ്പിക്കാന്‍ ആണ് ബഹ്‌റൈന്‍ എംപിമാര്‍ ശിപാര്‍ശ നല്‍കിയിരിക്കുന്നത്.

സെക്കന്‍ഡറി സ്‌കൂളില്‍ പഠിപ്പിക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് മിനിമം ശമ്പളം 300 ദിനാറും ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് 350 ദിനാറും നല്‍കണമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ബിരുദ യോഗ്യതയുള്ളവര്‍ക്ക് 450 ദിനാറും മിനിമം ശമ്പളം നല്‍കണമെന്ന് തൊഴില്‍ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. രണ്ട് ശിപാര്‍ശകളും ഇനി ബഹ്‌റൈന്‍ ക്യാബിനറ്റ് വരും ദിവസങ്ങളില്‍ പരിശോധിക്കും.

Back to top button
error: