CrimeNEWS

മയക്കുമരുന്ന് കേസിലെ പ്രതി വെടിയേറ്റ് മരിച്ച സംഭവം; സുഹൃത്ത് അറസ്റ്റില്‍

മലപ്പുറം: മയക്കുമരുന്നുകേസില്‍ പ്രതിയായ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. എടവണ്ണ മുണ്ടേങ്ങര കൊളപ്പാടന്‍ മുഹമ്മദ് ഷാനാണ് (30) തിങ്കളാഴ്ച രാത്രി വൈകിഅറസ്റ്റിലായത്. രണ്ടു ദിവസമായി പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയായിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് ഇയാള്‍ നല്‍കിയ മൊഴി. എടവണ്ണ ജാമിയ കോളജിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ റിദാന്‍ ബാസില്‍ (28) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചോദ്യംചെയ്തുവന്നിരുന്ന മറ്റൊരാളെ ഏതുസമയത്ത് വിളിച്ചാലും ഹാജരാകണമെന്ന ഉപാധിയോടെ വിട്ടയച്ചു. മുഹമ്മദ് ഷാനാണ് കൊല്ലപ്പെട്ട റിദാന്‍ ബാസിലിനെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്.

ലഹരിക്കടത്തുമായി ബന്ധമുള്ളവരെക്കുറിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. മരിച്ച റിദാന്‍് കരിപ്പൂരില്‍വച്ച് 15 ഗ്രാം എംഡിഎംഎ പിടിച്ച കേസില്‍ ജയില്‍ശിക്ഷ ലഭിച്ചിരുന്നു. ഇതിനു ശേഷം മൂന്നാഴ്ച മുന്‍പാണ് പുറത്തിറങ്ങിയത്. ലഹരിക്കേസില്‍ തന്നെ ചിലര്‍ കുടുക്കിയതാണെന്നാണ് റിദാന്‍ പറഞ്ഞിരുന്നത്.

കൊലപാതകത്തിനുപയോഗിച്ച തോക്ക് പുഴയില്‍ ഉപേക്ഷിച്ചെന്ന് പ്രതി നല്‍കിയ മൊഴി തെറ്റാണെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്. തോക്ക് സംബന്ധിച്ച് വ്യക്തമായ സൂചനയും പോലീസിനു ലഭിച്ചിട്ടുണ്ട്. തോക്ക് പ്രതിയുടെ വീട്ടിലുണ്ടെന്ന സൂചന ലഭിച്ചതോടെ ഇവിടെ പോലീസ് നിരീക്ഷണം ഒരുക്കിയിട്ടുണ്ട്.

 

Back to top button
error: