
അവസാന ചിത്രം ഗോൾഡിൻറെ പ്രേക്ഷക പ്രതികരണം മോശമായതിനെത്തുടർന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുത്തിരുന്നു. എന്നാൽ അടുത്തിടെ അദ്ദേഹം പല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കും തിരിച്ചെത്തിയിരുന്നു. അൽഫോൻസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തമിഴിലാണ്. ഈ ചിത്രത്തിൻറെ കാസ്റ്റിംഗ് കോൾ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചെന്നൈയിൽ വച്ചാണ് ചിത്രത്തിലെ അഭിനേതാക്കൾക്കായി ഓഡിഷൻ നടത്തുന്നത്. കേരളത്തിൽ ഓഡിഷൻ ഇല്ലേയെന്ന് ഒരാൾ ചോദിച്ച ചോദിച്ച ചോദ്യത്തിന് അൽഫോൻസ് നൽകിയ മറുപടി സിനിമാപ്രേമികൾക്കിടയിൽ വൈറൽ ആണ്.
ഗോൾഡിന് ലഭിച്ച പ്രേക്ഷകര പ്രതികരണങ്ങളിലെ ബുദ്ധിമുട്ട് അറിയിച്ചുകൊണ്ടുള്ളതാണ് അൽഫോൻസ് പുത്രൻറെ മറുപടി. കേരളത്തിൽ ഓഡിഷന് അവസരം ഉണ്ടാവുമോ എന്ന ചോദ്യത്തിന് അൽഫോൻസിൻറെ മറുപടി ഇങ്ങനെ- “എന്നിട്ട് എന്തിനാ? നേരം ചെയ്തപ്പൊ പുച്ഛം. പ്രേമത്തിൻറെ ടൈറ്റിലിൽ പൂമ്പാറ്റ വന്നിരിക്കുന്നത് ചെമ്പരത്തി പൂവിലാണ്. നിങ്ങൾ കണ്ടത് ചെമ്പരത്തിപ്പൂ മാത്രമാണ്. ഗോൾഡ് ആണെങ്കിൽ *** പടവും. എന്നിട്ടും ഞാൻ ഇനി കേരളത്തിൽ വരാൻ.. കേരളം എൻറെ കാമുകിയും ഞാൻ കേരളത്തിൻറെ കാമുകനും അല്ല. നന്ദിയുണ്ട്. ജീവനോടെ വിട്ടതിൽ സന്തോഷം. ഇനി എനിക്ക് തോന്നുമ്പൊ കേരളത്തിൽ വരും. ഞാനും ഒരു മലയാളി ആണല്ലോ. ഞാൻ ദുബൈയിൽ ആണ് എന്ന് വിചാരിച്ചാൽ മതി ബ്രോ”, എന്നാണ് അൽഫോൻസിൻറെ പ്രതികരണം.
പുതുതായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലെ 40 ക്യാരക്റ്റർ റോളുകളിലേക്ക് വേണ്ട അഭിനേതാക്കളെയാണ് ഓഡിഷനിലൂടെ അൽഫോൻ പുത്രൻ കണ്ടെത്താൻ ഒരുങ്ങുന്നത്. 15 നും 55 നും ഇടയിൽ പ്രായമുള്ളവർ അപേക്ഷിക്കാനാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്. “അഭിനയം, നൃത്തം, സംഗീതം, പെയിന്റിംഗ്, സംഘട്ടനം, യോഗ, ബോക്സിംഗ്, പാചകം, സിനിമാറ്റോഗ്രഫി, ഫോട്ടോഗ്രഫി, റീൽസ് ഇവയിൽ ഏതിലെങ്കിലും പ്രാഗത്ഭ്യമുള്ളവരായിരിക്കണം അപേക്ഷകർ. എല്ലാത്തിലുമുപരി സിനിമയിൽ പ്രവർത്തിക്കാനുള്ള താൽപര്യവും ക്ഷമയും ഉള്ളവർ ആയിരിക്കണം. തമിഴിലാണ് ഈ ചിത്രം. പക്ഷേ മുകളിൽ പറഞ്ഞ കഴിവുകൾ തമിഴിൽ തന്നെ പ്രകടിപ്പിക്കണമെന്നില്ല. ലോകത്തിൻറെ ഏത് ഭാഗത്തുനിന്നുള്ളവർക്കും അപേക്ഷിക്കാം”, എന്നാൽ അൽഫോൻസിൻറെ കുറിപ്പ്. റോമിയോ പിക്ചേഴ്സിൻറെ ചെന്നൈ ഓഫീസിൽ വച്ച് ഏപ്രിൽ 3 മുതൽ 10 വരെയാണ് ഓഡിഷൻ. ചിത്രത്തിൻറെ രചനയും സംഗീതവും എഡിറ്റിംഗും സംവിധാനവും താൻ തന്നെയാണ് നിർവ്വഹിക്കുന്നതെന്നും അൽഫോൻസ് അറിയിച്ചിട്ടുണ്ട്.






