KeralaNEWS

ഇന്ന് സഭ പിരിഞ്ഞത് 9 മിനിറ്റിനുള്ളില്‍; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു

തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറുടെ ചേംബറിനു മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രതിഷേധം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും വാദി പ്രതിയായ സ്ഥിതിയെന്നും വി.ഡി.സതീശന്‍ ആരോപിച്ചു.

പണ്ട് കേസെടുത്തത് എന്തിനാണെന്ന് ശിവന്‍കുട്ടിക്ക് അറിയാമല്ലോയെന്ന് സതീശന്‍ ചോദിച്ചു. ഇതോടെ മറുപടിയുമായി മന്ത്രി വി.ശിവന്‍കുട്ടി എഴുന്നേറ്റു. എംഎല്‍എമാര്‍ക്കെതിരേ കേസെടുക്കുന്നത് ആദ്യമല്ലെന്നും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപദ്രവിച്ച ഗുരുതരമായ കേസാണിതെന്നും വി.ശിവന്‍കുട്ടി പറഞ്ഞു.

ചോദ്യോത്തര വേളയ്ക്കിടെ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു. പിന്നാലെ, സഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിറങ്ങി. പ്രതിപക്ഷ നിലപാട് നിരാശാജനകമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. തുടര്‍ന്ന് ചോദ്യോത്തരവേള സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇന്ന് 9 മിനിറ്റ് മാത്രമാണ് സഭ ചേര്‍ന്നത്. പ്രതിപക്ഷ പ്രതിഷേധ ദൃശ്യങ്ങള്‍ സഭാ ടിവി ഇന്നും സംപ്രേഷണം ചെയ്തില്ല.

ബുധനാഴ്ച സ്പീക്കറുടെ ചേംബറിനു മുന്‍പിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷത്തെ റോജി എം.ജോണ്‍, പി.കെ.ബഷീര്‍, അന്‍വര്‍ സാദത്ത്, ഐ.സി.ബാലകൃഷ്ണന്‍, അനൂപ് ജേക്കബ്, കെ.കെ.രമ, ഉമ തോമസ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് 5 എംഎല്‍എമാര്‍ക്കുമെതിരെയാണു ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി അസഭ്യം പറയുകയും ആക്രമിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന വാച്ച് ആന്‍ഡ് വാര്‍ഡ് ഷീന കുമാരിയുടെ പരാതിയില്‍ മ്യൂസിയം പൊലീസാണു കേസെടുത്തത്.

Back to top button
error: