KeralaNEWS

തീപിടിത്തത്തിനുശേഷമുളള ആദ്യ മഴ സൂക്ഷിക്കണം, ബ്രഹ്മപുരത്തെ പുകയണഞ്ഞാലും കൊച്ചി നിവാസികൾ ഇനിയും ജാ​ഗ്രത പാലിക്കണം; മുന്നറിയിപ്പുമായി മലിനീകരണ നിയന്ത്രണ ബോർ‍ഡ്

കൊച്ചി: ബ്രഹ്മപുരത്തെ പുകയണഞ്ഞാലും കൊച്ചി നിവാസികൾ ഇനി ഏറെക്കാലം സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർ‍ഡ് ചീഫ് എഞ്ചിനീയർ മുന്നറിയിപ്പ്. വിഷവാതകങ്ങളുടെ അളവ് കഴിഞ്ഞയാഴ്ച വളരെക്കൂടുതലായിരുന്നു. ഡയോക്സിൻ പോലുളള വിഷ വസ്തുക്കൾ അന്തരീക്ഷത്തിൽ കൂടുതലാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്മപുരത്തെ തീയടങ്ങിയശേഷമുളള ആദ്യത്തെ മഴ സൂക്ഷിക്കണമെന്നും ചീഫ് എഞ്ചിനീയർ പി കെ ബാബുരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അപകടകരമായ നിലയിൽ വിഷവാതകം സാന്നിധ്യം ഉണ്ടായിരുന്നതായി പൊല്യൂഷൻ കൺട്രോൾ ബോർഡ് ചീഫ് എഞ്ചിനീയർ വിശദമാക്കി. വായുനില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ടെന്ന് പികെ ബാബുരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയത്. വൈറ്റില, മരട്, ഇരുമ്പനം, തൃപ്പൂണിത്തുറ മേഖലകളിലുളളവ‍ർ ശ്രദ്ധിക്കണം, ഡയോക്സിൻ പോലുളളവ നശിക്കില്ല, വെളളത്തിലും മണ്ണിലും അന്തരീക്ഷത്തിലും ശേഷിക്കും. ഇത് മനുഷ്യ ശരീരത്തെ ബാധിക്കുമെന്നാണ് പഠനങ്ങൾ വിശദമാക്കുന്നത്. ഇവ ഹോ‍ർമോൺ വ്യതിയാനമുണ്ടാക്കും, പ്രത്യുൽപാദന ശേഷി ഇല്ലാതാക്കും കൊച്ചിയുടെ അന്തരീക്ഷത്തിൽ ഡയോക്സിൻ അളവ് കൂടിയ അളവിലെന്ന് രണ്ടുവർഷം മുൻപ് തന്നെ കണ്ടെത്തിയിരുന്നു.

തീപിടുത്തത്തിനുശേഷമുളള ആദ്യ മഴയിൽ അന്തരീക്ഷത്തിലുളള ഡയോക്സിൻ അടക്കമുളളവ മഴവെളളത്തിനൊപ്പം കുടിവെളള ശ്രോതസുകളിൽ എത്താൻ സാധ്യത ഏറെയാണ്. ബ്രഹ്മപുരം പദ്ധതിക്ക് മലിനീകരണ നിയന്ത്രണ ബോർഡിൻറെ അനുമതിയുണ്ടായിരുന്നില്ല. നിയമവിരുദ്ധമായാണ് ഇവിടം പ്രവർത്തിച്ചിരുന്നുന്നത്. മാലിന്യ സംസ്കാരണ പ്ലാൻറെന്ന് ബ്രഹ്മപുരത്തെ വിളിക്കാനാകില്ല. പൊല്യൂഷൻ കൺട്രോൾ ബോ‍ർഡ് നൽകിയ മുന്നറിയിപ്പുകൾ കോർപറേഷൻ പല തവണ അവഗണിച്ചു. ഈ നിലയിലാണെങ്കിൽ ബ്രഹ്മപുരത്ത് ഇനിയും തീപിടിക്കാൻ സാധ്യതയെന്നും മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എഞ്ചിനീയർ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കി.

Back to top button
error: