CrimeNEWS

പോക്‌സോ പ്രതിയെ ജാമ്യത്തിലെടുക്കാന്‍ കോടതിയില്‍ നല്‍കിയത് വ്യാജരേഖകള്‍; രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: പോക്‌സോ കേസില്‍ പ്രതിയായ ഝാര്‍ഖണ്ഡ് സ്വദേശിയെ ജാമ്യത്തിലെടുക്കാന്‍ വ്യാജ നികുതി ചീട്ടുകള്‍ നല്‍കി കോടതിയെ കബളിപ്പിച്ച രണ്ടുപേരെ കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയിന്‍കീഴ് പുതുവല്‍ പുത്തന്‍വീട്ടില്‍ സുധാകുമാര്‍, കുടപ്പാമൂട് റോഡരികത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.

2018 ലായിരുന്നു കേസിന് ആസ്പദമായ സംഭവം, കോഴിക്കോട് തൊട്ടില്‍പാലം പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ പ്രതിയായ ഝാര്‍ഖണ്ഡ് സ്വദേശി നസറുദ്ദീനെ ജാമ്യത്തില്‍ എടുക്കുന്നതിനാണ് പ്രതികള്‍ കോഴിക്കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (പോക്‌സോ) മുമ്പാകെ വ്യാജ രേഖകള്‍ ഹാജരാക്കിയത്.

ജാമ്യത്തിലിറങ്ങിയ നസറുദ്ദീന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചു. ജാമ്യക്കാര്‍ക്കെതിരെ വില്ലേജ് ഓഫീസ് മുഖേനെ നടപടി സ്വീകരിക്കുന്നതിന് വില്ലേജ് ഓഫീസുകളിലേക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് രേഖകള്‍ വ്യാജമാണെന്ന് മനസിലായത്. നെടുമങ്ങാട് തഹസില്‍ദാര്‍ രേഖകള്‍ വ്യാജമാണെന്നുള്ള വിവരം കോടതിയെ അറിയിക്കുകയായിരുന്നു.

തുടര്‍ന്നു കോടതിയുടെ പരാതിയില്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും ഒളിവില്‍ കഴിയുന്ന പ്രതികളെ തിരുവനന്തപുരത്ത് വെച്ചു പിടികൂടുകയുമായിരുന്നു. പിടിയിലായവര്‍ക്കെതിരെ വഞ്ചിയൂര്‍ കോടതിയിലും സമാനമായ കേസുണ്ട്. പ്രതികളെ വ്യാജ രേഖകള്‍ നിര്‍മിക്കാന്‍ സഹായിച്ചവരെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ജാമ്യത്തിനായി ഹാജരായ അഭിഭാഷകര്‍ക്ക് കേസില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

 

Back to top button
error: