CrimeNEWS

14 വയസുകാരിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് പീഡനം; രണ്ടാനച്ഛന് ഇരട്ടജീവപര്യന്തവും 62 വര്‍ഷം കഠിനതടവും

തിരുവനന്തപുരം: പതിനാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചെന്ന കേസില്‍ രണ്ടാനച്ഛന് ഇരട്ടജീവപര്യന്തവും 62 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.ബി.ഷിബുവാണ് വിവിധ വകുപ്പുകളിലായി പ്രതിയെ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്നുവര്‍ഷം അധികതടവ് അനുഭവിക്കണം.

അച്ഛന്‍ എന്ന നിലയില്‍ അര്‍പ്പിച്ചിരുന്ന വിശ്വാസമില്ലാതാക്കി പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്ത പ്രതിക്കു മരണംവരെ തടവുശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ഇരയായ പെണ്‍കുട്ടിക്ക് സര്‍ക്കാരിന്റെ നഷ്ടപരിഹാരനിധിയില്‍നിന്ന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു.

ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളായ 14-കാരിയെയാണ് യുവാവ് പീഡനത്തിനിരയാക്കിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി അന്വേഷിച്ചെത്തിയ പോലീസ് സംഘത്തിന് നേരേ ഇയാള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് പോലീസ് പ്രതിയെ കീഴ്പ്പെടുത്തിയത്.

 

Back to top button
error: