IndiaNEWS

അഗ്‌നിപഥില്‍ ഇടപെടേണ്ട സാഹചര്യമില്ല; എല്ലാ ഹര്‍ജികളും തള്ളി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്തുള്ള എല്ലാ ഹര്‍ജികളും ഡല്‍ഹി ഹൈക്കോടതി തള്ളി. കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളടക്കമുള്ളവയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ പരിഗണിച്ചത്. പദ്ധതിയില്‍ ഇടപടേണ്ട സാഹചര്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു. സൈന്യത്തിലേക്ക് അംഗങ്ങളെ ചേര്‍ക്കുന്നതില്‍ നയപരമായ മാറ്റം വരുത്തുകയായിരുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. പദ്ധതി ദേശതാല്‍പര്യത്തിന് അനുകൂലമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയും ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദും അടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.

സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് അഗ്‌നിപഥിനെതിരായ മുഴുവന്‍ ഹര്‍ജികളും ഒരു ഹൈക്കോടതിയിലേക്ക് മാത്രം മാറ്റിയത്. അതിന്റെ ഭാഗമായാണ് ഡല്‍ഹി ഹൈക്കോടതിയിലേക്ക് ഈ ഹരജികളെല്ലാം മാറ്റിയത്. പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ വാദം അംഗീകരിച്ച് അഗ്‌നിപഥ് പദ്ധതിക്കെതിരായ എല്ലാ ഹര്‍ജികളും തള്ളിയത്. പദ്ധതി 10 ലക്ഷത്തോളം യുവാക്കള്‍ക്ക് തൊഴില്‍ അവസരം നല്‍കുമെന്നും കോടതി നിരീക്ഷിച്ചു.

17 വയസിനും 21 വയസിനും ഇടയിലുള്ള യുവാക്കളെ നാലുവര്‍ഷത്തേക്ക് സൈന്യത്തില്‍ നിയമിക്കുന്ന പദ്ധതിയാണ് അഗ്‌നിപഥ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 14 നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നാല് വര്‍ഷത്തേക്ക് റിക്രൂട്ട് ചെയ്യുന്നവരില്‍ 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് തുടരുകയും ചെയ്യാം. 2022-ല്‍ പദ്ധതിയില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായപരിധി 23 ആയി ഉയര്‍ത്തിയിരുന്നു. പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യുന്നവരെ ‘അഗ്നിവീര്‍’ എന്ന് വിളിക്കും.

പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിരോധ റിക്രൂട്ട്‌മെന്റിലെ ഏറ്റവും വലിയ നയപരമായ മാറ്റങ്ങളിലൊന്നാണ് അഗ്നിപഥ് പദ്ധതിയെന്നും സായുധ സേന ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്ന രീതിയില്‍ മാതൃകാപരമായ മാറ്റം കൊണ്ടുവരാന്‍ പോകുകയാണെന്നും മുന്‍ ഹിയറിംഗിനിടെ കേന്ദ്രം കോടതയില്‍ വ്യക്തമാക്കിയിരുന്നു. ഏറെക്കാലത്തെ പഠനത്തിന് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

 

Back to top button
error: