LocalNEWS

പണം ചോദിച്ചിട്ട് കൊടുത്തില്ല; ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവ് അറസ്റ്റില്‍

കോട്ടയം: മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ പ്ലാമ്മുട് ഭാഗത്ത് കോട്ടപ്പുറത്ത് വീട്ടില്‍ സി.കെ സുരേഷ് (46) എന്നയാളെയാണ് മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ രണ്ടാം തീയതി തന്റെ ഭിന്നശേഷിക്കാരനായ മകന്‍ മേത്താപറമ്പ് ഭാഗത്ത് നടത്തുന്ന പെട്ടിക്കടയില്‍ എത്തി മകനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇയാളുടെ ഭാര്യ ഭിന്നശേഷിക്കാരനായ മകനൊപ്പപ്പമാണ് താമസിച്ചിരുന്നത്. ഇതില്‍ ഇയാള്‍ക്ക് വിരോധം നിലനിന്നിരുന്നു. പെട്ടിക്കടയില്‍ എത്തിയ ഇയാള്‍ മകനോട് പണം ചോദിക്കുകയും മകന്‍ പണം കൊടുക്കാന്‍ വിസമ്മതിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും ഇയാള്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മകനെ ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് ഒളിവില്‍ പോവുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് മണര്‍കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാള്‍ ഇടുക്കി ജില്ലയിലെ കമ്പിളികണ്ടം, ചിന്നാര്‍ എന്നിവിടങ്ങളില്‍ ഉള്ളതായി മനസ്സിലാക്കുകയും തുടര്‍ന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാള്‍ കിടങ്ങൂര്‍ സ്റ്റേഷനിലെ ആന്റിസോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ്. മണര്‍കാട് സ്റ്റേഷന്‍ എസ്.എച്ച്.ഓ അനില്‍ ജോര്‍ജ്, എസ്.ഐ അഖില്‍ദേവ്, മനോജ് കുമാര്‍, സി.പി.ഓ മാരായ പത്മകുമാര്‍, വിജേഷ്, റെസിന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Back to top button
error: