LocalNEWS

അമ്പല കള്ളന്‍ പിടിയില്‍, സിസിടിവി ദൃശ്യം പൊലീസിന് തുണയായി; അറസ്റ്റിലായത് രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തി ഒളിവില്‍ കഴിയുന്നതിനിടെ

കാഞ്ഞങ്ങാട്:  ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തി വന്ന അമ്പല കള്ളന്‍ പൊലീസ് പിടിയിലായി. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാബു തെക്കില്‍ (50) ആണ് അറസ്റ്റിലായത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുന്നുമ്മല്‍ ശ്രീ വിഷുമുര്‍ത്തി ക്ഷേത്രത്തിലും മാതോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും മോഷണം നടത്തി ഒളിവില്‍ കഴിയുന്നതിനിടെയാണ് ബാബുവിനെ തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ നവംബറില്‍ സംസ്ഥാന പാതയിലെ മാതോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ കവര്‍ച നടത്തിയ ശേഷം ബാബു ഒളിവില്‍ പോയിരുന്നു. ക്ഷേത്രത്തിലെ സി.സി.ടി.വി ക്യാമറയില്‍ പ്രതിയുടെ ദൃശ്യം പതിഞ്ഞതാണ് തിരിച്ചറിയാന്‍ സഹായകമായത്. ക്ഷേത്രത്തിന്റെ വാതില്‍ പൊളിച്ചാണ് അകത്ത് കടന്നത്. അകത്തെ മൂന്നു ഭണ്ഡാരങ്ങളും മതില്‍ കെട്ടിനുള്ളിലെ നടയില്‍ വെച്ചിരുന്ന ഭണ്ഡാരവുമടക്കം നാല് ഭണ്ഡാരങ്ങളാണ് കവര്‍ച ചെയ്തത്. പതിനായിരത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

കോട്ടച്ചേരി കുന്നുമ്മല്‍ ക്ഷേത്രത്തില്‍ ബാബുവിനൊപ്പം മറ്റൊരാളും കവര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ദൃശ്യങ്ങളില്‍ മുഖം മറച്ച നിലയിലായിരുന്നു കൂടെയുണ്ടായിരുന്ന യുവാവ്. ഇയാളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പത്തോളം കേസിലെ പ്രതിയാണ് ബാബുവെന്ന് പൊലീസ് പറഞ്ഞു.

Back to top button
error: