KeralaNEWS

തൊടുപുഴയില്‍ കുടുംബത്തിന്റെ ആത്മഹത്യാശ്രമം: വീട്ടമ്മ മരിച്ചു, ഭര്‍ത്താവും മകളും ഗുരുതരാവസ്ഥയില്‍

തൊടുപുഴ: മണക്കാട് ചിറ്റൂരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു കുടുംബത്തിലെ മൂന്നുപേരില്‍ ഒരാള്‍ മരിച്ചു. ചിറ്റൂര്‍ സ്വദേശി ജെസിയാണ് (55) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു അന്ത്യം. ഇവരുടെ ഭര്‍ത്താവ് അങ്കംവെട്ടിക്കവല ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്ക്കല്‍ ആന്റണി ആഗസ്തി (59), മകള്‍ സില്‍ന (19) എന്നിവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നു.

തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് മൂന്നംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത്. വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയിലായ ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില ഗുരുതരമായിരുന്നതിനാല്‍ തിങ്കളാഴ്ചതന്നെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

തൊടുപുഴയില്‍ ബേക്കറി നടത്തിയിരുന്ന ആന്റണി പലരില്‍നിന്നും പണം കടംവാങ്ങിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പത്ത് ലക്ഷത്തോളം കടബാധ്യതയുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. രണ്ടുപേര്‍ക്ക് തിങ്കളാഴ്ച പണം മടക്കിനല്‍കാമെന്ന് പറഞ്ഞിരുന്നു. ഇവര്‍ ബേക്കറിയില്‍ എത്തിയെങ്കിലും ആരെയും കാണാഞ്ഞതിനെ തുടര്‍ന്ന് വീട്ടില്‍ അന്വേഷിച്ചെത്തുകയായിരുന്നു. ഫോണ്‍ വിളിച്ചപ്പോള്‍ വീടിനുള്ളില്‍ ബെല്ലടിച്ചെങ്കിലും ആരും എടുത്തില്ല. സംശയം തോന്നി കതകുപൊളിച്ച് അകത്തുകയറിയപ്പോഴാണ് ഇവരെ അവശനിലയില്‍ കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. പിന്നീട് പോലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

 

Back to top button
error: