CrimeNEWS

കാമുകനൊപ്പം പോകുകയാണെന്നു പറഞ്ഞത് പ്രകോപനമായി; കാലടിയില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തില്‍ ലൈംഗിക അതിക്രമവും

എറണാകുളം: കാലടി കാഞ്ഞൂരില്‍ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ലൈംഗിക അതിക്രമം നടത്തിയെന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട് പുതുക്കുടിയിരിപ്പ് തെക്കേത്തെരുവില്‍ മഹേഷ്‌കുമാര്‍ (37) ആണ് ഭാര്യ രത്‌നാവതിയ (35) കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

കുടുംബ ജീവിതത്തിലെ അസ്വാരസ്യമാണ് കാരണമെന്ന് പോലീസ് പറഞ്ഞു. കൊലപാതക ശേഷം ഭാര്യയെ കാണുന്നില്ലെന്നു പറഞ്ഞ് മഹേഷ്‌കുമാര്‍ കാലടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. താന്‍ ഭാര്യയെ കഴുത്ത് ഞരിച്ചു കൊലപെടുത്തിയെന്നും മൃതദേഹം തൊട്ടടുത്ത ജാതി തോട്ടത്തില്‍ ഉണ്ടെന്നും പ്രതി പോലീസിനോട് പറഞ്ഞു. കൂടുതല്‍ പരിശോധനയിലും ചോദ്യം ചെയ്യലിലുമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. കൊലപാതകത്തിന് ശേഷം പ്രതി മഹേഷ് കുമാര്‍ ലൈംഗിക അതിക്രമം നടത്തി. രത്‌നാവതിയുടെ മൃതദേഹം നഗ്നമായ നിലയിലാണ് കണ്ടെത്തിയത്.

Signature-ad

കൂലിപ്പണിക്കാരനാണ് മഹേഷ്‌കുമാര്‍. വര്‍ഷങ്ങള്‍ക്കു മുന്‍പേ കാഞ്ഞൂരില്‍ എത്തിയതാണ്. എട്ടുവര്‍ഷം മുന്‍പാണ് രത്‌നാവതിയെ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് കാഞ്ഞൂരില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് രത്‌നാവതി അടുത്തയിടെ മഹേഷ് കുമാറിനോട് പറഞ്ഞിരുന്നു. ഓണത്തിന് രത്‌നാവതി സ്വദേശമായ തെങ്കാശിയിലേക്ക് മടങ്ങി. കാലടിയില്‍ വെച്ച് പരിചയപ്പെട്ട സേലം സ്വദേശിക്കൊപ്പം പോവുകയാണെന്നും ഇനി ബുദ്ധിമുട്ടിക്കരുതെന്നും മഹേഷിനോട് പറഞ്ഞാണ് പോയത്.

പിന്നീട് പൊങ്കല്‍ അവധിക്ക് നാട്ടില്‍ പോയ മഹേഷ്‌കുമാര്‍ രത്‌നാവതിയെ കാഞ്ഞൂരിലേക്ക് തിരിച്ച് കൊണ്ടുവന്നു. വെള്ളിയാഴ്ച കാഞ്ഞൂരില്‍ എത്തിയപ്പോഴും കാമുകനൊപ്പം പോവുകയാണെന്ന് രത്‌നാവതി ആവര്‍ത്തിച്ചു. ഇതേ തുടര്‍ന്ന് പ്രകോപിതനായ മഹേഷ് വീടിനടുത്തുള്ള ജാതി തോട്ടത്തിലേക്ക് കൊണ്ടുപോയി തുണി മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

മഹേഷ്‌കുമാറിന്റെ മൂന്നാം വിവാഹം ആണിത്. ആദ്യവിവാഹത്തില്‍ 20 വയസ്സുള്ള കുട്ടിയുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Back to top button
error: