ഭർത്താവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി കാമുകനുമായി ചേർന്ന് കഴുത്തുഞെരിച്ച് കൊന്ന് വാഹനാപകടമാക്കി, മോഷണമെന്ന് വരുത്തിതീർക്കാൻ കാതിൽ കിടന്ന കമ്മലുകളും ഫോണും പ്രതികൾക്ക് നൽകി, ബോധരഹിതയായതായി അഭിനയിച്ചു കിടന്നു!! വീണ്ടും ഹണിമൂൺ കൊലപാതകം, കുടുക്കിയത് ആശിഷിന്റെ ശരീരത്തിലെ മുറിവുകൾ

ജയ്പുർ: രാജസ്ഥാൻ സ്വദേശിയായ ഹണിമൂണിനിടെ നവവരൻ വാഹനാപകടത്തിൽ മരിച്ചത് കൊലപാതകമെന്നു കണ്ടെത്തൽ. ഭാര്യയും കാമുകനും കൂട്ടാളികളും ചേർന്നു യുവാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയാണെന്നാണ് കണ്ടെത്തൽ. അന്വേഷണത്തിൽ കാമുകനായ സഞ്ജുവിന്റെയും മറ്റു രണ്ട് പേരുടെയും സഹായത്തോടെ ഭാര്യ അഞ്ജുവാണു ഭർത്താവ് ആശിഷിനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. കേസിൽ 4 പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.
സംഭവദിവസം വൈകിട്ട് നടക്കാനിറങ്ങിയപ്പോൾ ഭർത്താവിനെ അജ്ഞാത വാഹനം വന്നിടിച്ചെന്നാണു 23കാരിയായ അഞ്ജു പോലീസിനോട് പറഞ്ഞത്. അപകടത്തിന് പിന്നാലെ തന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്നും യുവതി പറഞ്ഞു. എന്നാൽ, അഞ്ജുവിന്റെ മൊഴിയിൽ പോലീസിനു സംശയം തോന്നിയതാണു കേസിൽ വഴിത്തിരിവായത്. മെഡിക്കൽ റിപ്പോർട്ട് പ്രകാരം ആശിഷിന്റെ ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. കൂടാതെ കഴുത്തു ഞെരിച്ചതായും കണ്ടെത്തി. പക്ഷെ ഒപ്പമുണ്ടായിരുന്ന അഞ്ജുവിന് പരുക്കുകളൊന്നുമില്ലാതെ രക്ഷപ്പെടാൻ കഴിഞ്ഞതും സംശയത്തിനിടയാക്കി.
പിന്നാലെ നടത്തിയ അന്വേഷണത്തിൽ അഞ്ജു തന്റെ വീടിനടുത്തുള്ള സഞ്ജു എന്ന യുവാവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഫോൺ രേഖകൾ വഴി പോലീസ് കണ്ടെത്തി. അഞ്ജുവും ആശിഷും മൂന്നു മാസങ്ങൾക്ക് മുൻപാണു വിവാഹിതരായത്. വിവാഹത്തിൽ അസന്തുഷ്ടയായിരുന്ന അഞ്ജു വൈകാതെ തന്റെ നാട്ടിലേക്ക് മടങ്ങിപ്പോയി. അവിടെ വച്ച് മുൻ കാമുകനായ സഞ്ജുവുമായി വീണ്ടും അടുത്തു. ഈ സമയത്താണ് ഇരുവരും ചേർന്ന് ആശിഷിനെ കൊലപ്പെടുത്താൻ പദ്ധതി തയാറാക്കിയത്.
രാത്രി ഭക്ഷണത്തിനു ശേഷം ആശിഷിനൊപ്പം നടക്കാൻ പോകുന്നത് അഞ്ജു പതിവാക്കിയിരുന്നുവെന്ന് എസ്പി ദുഹാൻ പറഞ്ഞു. ജനുവരി 30ന് രാത്രി, അഞ്ജു ആശിഷിനെ ആളൊഴിഞ്ഞ ഒരു റോഡിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ കുറ്റിക്കാടുകൾക്കിടയിൽ സഞ്ജുവും കൂട്ടാളികളായ റോക്കിയും (രോഹിത്), ബാദലും (സിദ്ധാർഥ്) ഒളിച്ചിരുന്നതായാണു പൊലീസ് പറയുന്നത്. അവർ ആശിഷിനെ ക്രൂരമായി ആക്രമിക്കുകയും കഴുത്തുഞെരിക്കുകയും ചെയ്തു. അതിനുശേഷം ഇതൊരു വാഹനാപകടമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചുവെന്നും പോലീസ് പറഞ്ഞു.
കൂടാതെ മോഷണം നടന്നെന്നു തോന്നിപ്പിക്കാനായി അഞ്ജു തന്റെ കാതിൽ കിടന്ന കമ്മലുകളും ഫോണും പ്രതികൾക്ക് നൽകി. ആക്രമണത്തിനു ശേഷം യുവതി ബോധരഹിതയായതായി അഭിനയിച്ചെങ്കിലും, ആശിഷിന്റെ ശരീരത്തിലെ മുറിവുകളാണ് ഗൂഢാലോചന പുറത്തുകൊണ്ടുവന്നു. അഞ്ജു മൊഴികൾ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരുന്നതും സംഭവങ്ങളുടെ ക്രമത്തിൽ വൈരുധ്യങ്ങൾ പ്രകടിപ്പിച്ചതും പോലീസിന്റെ സംശയം ഇരട്ടിപ്പിച്ചു.






