![](https://newsthen.com/wp-content/uploads/2023/01/Ants.jpg)
ക്യാൻസര്‍ രോഗം കണ്ടെത്താൻ നായകളെ ഉപയോഗപ്പെടുത്താമെന്നത് നേരത്തെ തന്നെ ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളതാണ്. ഇപ്പോഴിതാ ഇതേ രീതിയില്‍ ക്യാൻസര്‍ നിര്‍ണയത്തിനായി ഉറുമ്പുകളെയും ഉപയോഗപ്പെടുത്താമെന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎസില്‍ നിന്നുള്ള ഒരു ഗവേഷകസംഘം. ‘പ്രൊസീഡിംഗ്സ് ഓഫ് ദ റോയല്‍ സൊസൈറ്റി ബി’ എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. ഉറുമ്പുകള്‍ക്ക് മൂക്കില്ല. എന്നാല്‍ ഇവരുടെ ആന്‍റിന പോലുള്ള ഭാഗങ്ങള്‍ വച്ച് ഇവയ്ക്ക് പെട്ടെന്ന് മണങ്ങളെ വേര്‍തിരിച്ചറിയാനാകും. ക്യാൻസര്‍ ട്യൂമറുകളാണെങ്കില്‍, പ്രത്യേകതരത്തിലുള്ള കെമിക്കലുകള്‍ പുറത്തുവിടുകയും ഇത് വിയര്‍പ്പ്- മൂത്രം പോലുള്ള, ശരീരത്തില്‍ നിന്ന് പുറന്തള്ളുന്ന ശരീരസ്രവങ്ങളില്‍ ഉള്‍പ്പെടുകയും ചെയ്തിരിക്കുന്നു. ഇവയുടെ ഗന്ധത്തിലൂടെയാണത്രേ ഉറുമ്പുകള്‍ക്ക് ക്യാൻസര്‍ നിര്‍ണയം നടത്താൻ സാധിക്കുക.
വളരെ ലളിതമായൊരു പരിശീലനരീതിയിലൂടെ ഗവേഷകര്‍ ഉറുമ്പുകളെ ഇതിനായി പരിശീലിപ്പിച്ച് എടുത്തതാണത്രേ. മനുഷ്യശരീരത്തില്‍ സ്തനാര്‍ബുദത്തിന്‍റെ ഭാഗമായുണ്ടാകുന്ന ട്യൂമറുകളെ എലികളുടെ ശരീരത്തിലേക്ക് ട്രാൻസ്ലാന്‍റ് ചെയ്ത് ഇവയെ ലബോറട്ടറിയില്‍ സൂക്ഷിച്ചു. ശേഷം ട്യൂമറുള്ള എലികളുടെ മൂത്രവും ക്യാൻസറില്ലാത്ത- ആരോഗ്യമുള്ള എലികളുടെ മൂത്രവും വ്യത്യസ്തഭാഗങ്ങളിലായി വച്ച് ക്യാൻസര്‍ ബാധിതരായ എലികളുടെ മൂത്രത്തിന് മുമ്പില്‍ പഞ്ചസാര ലായനിയുടെ തുള്ളികള്‍ വീഴ്ത്തി. അതിനാല്‍ ഉറുമ്പുകള്‍ ഈ ഭാഗത്ത് കൂടുതല്‍ സമയം ചെലവിടും.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
ഇത്തരത്തില്‍ പലതവണ ചെയ്യുമ്പോഴേക്ക് അടുത്ത തവണ ക്യാൻസര്‍ ബാധിച്ച എലിയുടെ മൂത്രവും അല്ലാത്തതും വച്ചിടത്ത് പഞ്ചസാര ലായനി വീഴ്ത്തിയില്ലെങ്കിലും അവര്‍ ക്യാൻസര്‍ ബാധിച്ച എലിയുടെ മൂത്രത്തിന് ചുുറ്റുപാടുമായി തന്നെ ഏറെ നേരെ കൂടും. താരതമ്യേന വളരെ ചെലവ് കുറഞ്ഞ രീതിയില്‍ ജീവികളെ ഉപയോഗപ്പെടുത്തി ക്യാൻസര്‍ നിര്‍ണയം നടത്തുന്നതിന് ഉദാഹരണമായി ഈ പരീക്ഷണത്തെ എടുക്കാമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.