‘പോറ്റിയുടെ അടുത്ത് രണ്ടുതവണയല്ല, നാലുതവണ പോയാലും പോയെന്നു പറയാൻ മടിയുണ്ടാകേണ്ട കാര്യം എനിക്കില്ല; ഞാൻ ആർക്കും ഒരു കടലാസും കൊടുത്തിട്ടില്ല; ആരുമായും എനിക്ക് ഒരു ഇടപാടുമില്ല’- കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഒപ്പം ചിത്രങ്ങൾ പുറത്തെത്തിയതിൽ പ്രതികരിച്ച് ദേവസ്വം വകുപ്പ് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ.
‘2025-ൽ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വാർത്ത വരുന്നതുവരെ ഉണ്ണികൃഷ്ണൻ പോറ്റിയേക്കുറിച്ച് താൻ മനസ്സിലാക്കിയത് ‘ശരിയായ ഒരു ഭക്തൻ’ എന്നാണ്. അതിനപ്പുറമൊന്നും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ഒരുവട്ടം ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയി എന്ന് നേരത്തെ പറഞ്ഞത് ഓർമയിൽ നിന്നാണ്. ഏഴെട്ടുവർഷം മുൻപത്തെ കാര്യമാണ്. ഒരു കുട്ടിക്ക് മൊമൻ്റോ കൊടുക്കുന്ന ചിത്രമാണ് വന്നിട്ടുളളത്. ആ മോളെ കണ്ട് ചോദിക്കുക, എവിടെ വെച്ചാണ് ഞാൻ ആ മൊമൻ്റോ നൽകിയതെന്ന്’, അദ്ദേഹം പറഞ്ഞു. തൻ്റെ ഓർമ്മയിൽ വരാത്ത ഒരു കാര്യത്തിന് താൻ എന്ത് ചെയ്യണം എന്ന് കടകംപള്ളി ചോദിച്ചു.
‘പോറ്റിയുടെ അടുത്ത് രണ്ടുതവണയല്ല, നാലുതവണ പോയാലും പോയെന്നു പറയാൻ മടിയുണ്ടാകേണ്ട കാര്യം എനിക്കില്ല. കാരണം, ഞാൻ ആർക്കും ഒരു കടലാസും കൊടുത്തിട്ടില്ല. ആരുമായുംഎനിക്ക് ഒരു ഇടപാടുമില്ല. മൊമൻ്റോ കൊടുക്കലൊക്കെ ഒരു വലിയ സംഭവമായി നിങ്ങൾ പറയുകയാണ്. ഞാൻപതിനായിരം മൊമൻ്റോ എങ്കിലും നാട്ടിലെ കുട്ടികൾക്ക് കൊടുത്തിട്ടുണ്ട്’- കടകംപള്ളി കൂട്ടിച്ചേർത്തു.






