CrimeKeralaNEWS

ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ കൈക്കൂലി; സിനിമാ നിര്‍മ്മാതാവില്‍ നിന്നും ഹൈക്കോടതി അഭിഭാഷകൻ വാങ്ങിയത് വൻ തുക, വിജിലൻസ് കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ

കൊച്ചി: ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ സിനിമാ നിര്‍മ്മാതാവില്‍ നിന്നും ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ പണം വാങ്ങിയ സംഭവത്തില്‍ നിർണായക വിവരങ്ങൾ പുറത്ത്. ഒരു ജഡ്ജിക്കു നൽകാനായി മാത്രം 50 ലക്ഷം രൂപ ഇയാൾ കൈപ്പറ്റിയെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. മൂന്നു ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകന്‍ വന്‍തോതില്‍ പണം കൈപ്പറ്റിയെന്നും ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്.

ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷം രൂപ ഇയാള്‍ വാങ്ങി. മറ്റു ജഡ്ജിമാരുടെ പേരില്‍ 25 ലക്ഷവും, രണ്ടു ലക്ഷം രൂപ വീതവും വാങ്ങി. ജസ്റ്റിസുമാരായ പി വി കുഞ്ഞികൃഷ്ണൻ, മുഹമ്മദ് മുഷ്താഖ്, സിയാദ് റഹ്മാൻ എന്നിവരുടെ പേരിലാണ് അഭിഭാഷകൻ കോഴ വാങ്ങിയത്. തെളിവുകള്‍ സഹിതം അഭിഭാഷകരാണ് ഇദ്ദേഹത്തിനെതിരെ ഹൈക്കോടതി വിജിലന്‍സിന് മൊഴി നല്‍കിയിട്ടുള്ളത്. അഭിഭാഷകനെതിരെ അഡ്വക്കേറ്റ്‌സ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വിജിലന്‍സ് നിര്‍ദേശിച്ചു. ആഢംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. സിനിമാ നിര്‍മ്മാതാവിന് പുറമേ, നിരവധി കക്ഷികളില്‍ നിന്നും ഇയാള്‍ പണം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം.

ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരം പൊലീസ് ഇപ്പോള്‍ അഭിഭാഷകനെതിരെ അന്വേഷണം നടത്തി വരികയാണ്. സിറ്റി പൊലീസ് കമ്മീഷണര്‍ നേരിട്ട് അന്വേഷണം നടത്താനാണ് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുള്ളത്. സാക്ഷികളില്‍ നിന്നും കമ്മീഷണര്‍ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് അടക്കം കമ്മീഷണറുടെ അന്വേഷണത്തിന് ശേഷം തീരുമാനിക്കും.

 

Back to top button
error: