
ചെന്നൈ: വീടിന്റെ വാതിൽ തുറക്കാത്തതിനെത്തുടർന്ന് ഭിത്തിയിൽ പിടിച്ച് അകത്തു കയറാൻ ശ്രമിച്ച യുവാവിനു ദാരുണാന്ത്യം.തമിഴ്‌നാട്ടിലെ ജൊലാർപേട്ടിലാണ് സംഭവം. സ്വകാര്യസ്ഥാപനത്തിൽ മാർക്കറ്റിങ് റപ്രസന്റേറ്റീവായി ജോലി ചെയ്യുന്ന തെന്നരശുവാണു മരിച്ചത്. രാത്രി ജോലി കഴിഞ്ഞ് എത്തിയപ്പോൾ ഭാര്യ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ഭിത്തിയിൽ പിടിച്ച് വീട്ടിൽ കയറാൻ ശ്രമിച്ചപ്പോഴാണ് തെന്നരശു അപകടത്തിൽപ്പെട്ടത്.
രാത്രി ഏറെ വൈകിയാണ് യുവാവ് വീട്ടിലെത്തിയത്. ഉറക്കത്തിലായിരുന്ന ഭാര്യ, തെന്നരശു കോളിങ് ബെല്ലടിച്ചതും ഫോൺ ചെയ്തതും അറിഞ്ഞില്ല. ഭാര്യ എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് 30കാരനായ തെന്നശു രണ്ടാം നിലയിലെ വീട്ടീലേക്ക് ഭിത്തിയിൽ പിടിച്ച് കയറി. എന്നാൽ കയറുന്നതിനിടെ കൈവഴുതി താഴെ വീഴുകയായിരുന്നു. രാത്രി ഉറക്കത്തിനിടെ ഞെട്ടി ഉണർന്ന ഭാര്യ തെന്നരശു വീട്ടിലെത്തിയില്ലെന്ന് പറഞ്ഞ് ബന്ധുവിനെ വിളിച്ചു വരുത്തി. തെന്നരശവുവിനെ ഫോൺ ചെയ്തപ്പോഴാണ് വീട്ടിനു താഴെ നിന്ന് ബെല്ലടിക്കുന്ന ശബ്ദം കേട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് താഴെ വീണ് പരിക്കേറ്റ തെന്നരശുവിനെ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.






