KeralaNEWS

കെ.വി.തോമസിന്റെ കാത്തിരിപ്പ് സഫലം; കാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി

തിരുവനന്തപുരം: കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി തോമസിനെ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുന്‍ എം.പി സമ്പത്തിനെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു.

ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ ഏകോപനത്തിന് വേണ്ടിയായിരുന്നു എ.സമ്പത്തിനെ നിയോഗിച്ചത്. എം.പി എന്ന നിലയിലുള്ള സമ്പത്തിന്റെ പ്രവര്‍ത്തിപരിചയം ഉപയോഗിക്കുന്നതിന് വേണ്ടിയാണ് പദവി എന്നാണ് മുഖ്യമന്ത്രി അന്ന് വ്യക്തമാക്കിയിരുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി. തോമസിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിനു പിന്നാലെയായിരുന്നു നടപടി. കോണ്‍ഗ്രസിന്റെ വിലക്കു ലംഘിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് കെ.വി.തോമസ് പാര്‍ട്ടിയുമായി അകലുന്നത്.

കെ.വി തോമസിന് പദവികള്‍ നല്‍കാന്‍ സാധ്യതകള്‍ ഉണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗികമായ ഉത്തരവ് വരുന്നതോടു കൂടി മാത്രമാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു.

2021 സെപ്റ്റംബര്‍ 15 ന് നെതര്‍ലന്‍ഡ്‌സ് മുന്‍ അംബാസിഡര്‍ വേണു രാജാമണിയെ ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ സെപ്ഷല്‍ ഡ്യൂട്ടിയായി നിയമിച്ചിരുന്നു. 2022 സെപ്റ്റംബര്‍ 17ന് സേവന കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി.

Back to top button
error: