CrimeNEWS

ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തേടിയത് ആനക്കൊമ്പ്, കിട്ടിയത് ഒന്നേകാല്‍ ലക്ഷത്തിന്റെ നിരോധിത നോട്ട്

കാസര്‍ഗോഡ്: ആനക്കൊമ്പ് വില്‍പന നടക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വനംവകുപ്പ് പിടികൂടിയത് നിരോധിത നോട്ടുകള്‍. ഒന്നേകാല്‍ ലക്ഷത്തിന്റെ നിരോധിത 1000, 500 രൂപ നോട്ടുകളാണ് പിടികൂടിയത്. കാസര്‍കോട് പാലക്കുന്നിലെ തെക്കേക്കര വീട്ടില്‍ ടി.കെ.നാരായണ(56)ന്റെ കൈയില്‍നിന്ന് 1000-ന്റെ 88 നിരോധിത നോട്ടുകളും 500-ന്റെ 82 നിരോധിതനോട്ടുകളുമാണ് പിടിച്ചത്. ഇയാള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.

പാലക്കുന്ന് ഭാഗത്തെ വീട് കേന്ദ്രീകരിച്ച് ആനക്കൊമ്പ് വില്പന നടക്കുന്നുണ്ടെന്നാണ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ്‌ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിജിലന്‍സിന് വിവരം ലഭിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കണ്ണൂര്‍ ഫളയിംഗ് സ്‌ക്വാഡ് വിഭാഗവും കണ്ണൂര്‍ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവും എത്തിയാണ് പരിശോധന നടത്തിയത്.

നിരോധിത നോട്ടുകള്‍ ശ്രീലങ്കയിലേക്കും നേപ്പാളിലേക്കും കടത്തി വെളുപ്പിക്കുന്നുവെന്നാണ് സംശയം. നിരോധിത നോട്ടുകളും പ്രതിയും വാഹനവും തുടര്‍ നടപടികള്‍ക്കായി മേല്‍പറമ്പ് പോലീസിന് കൈമാറി.

 

 

Back to top button
error: