CrimeNEWS

കാറില്‍ സഹപ്രവര്‍ത്തകയ്‌ക്കൊപ്പം സഞ്ചരിച്ചതിന് സദാചാര ഭീഷണി; വ്യാജ പോലീസ് തട്ടിയെടുത്തത് 1.40 ലക്ഷം

ഗുരുഗ്രാം: കാറില്‍ സഹപ്രവര്‍ത്തകയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന പുരുഷനെ കബളിപ്പിച്ച് പോലീസുകാരനെന്ന വ്യാജേന ഒരാള്‍ 1.40 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. അനാശാസ്യ കുറ്റം ചുമത്തി ഇരുവര്‍ക്കുമെതിരേ കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.

ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇരുവരും ബുധനാഴ്ച രാത്രി 8.15 ഓടെ കിംഗ്ഡം ഓഫ് ഹെവനിന് സമീപം കാറില്‍ ഇരിക്കുമ്പോള്‍ പോലീസ് യൂണിഫോം ധരിച്ച ഒരാള്‍ അവരെ സമീപിക്കുകയായിരുന്നു. ഇയാള്‍ തങ്ങളെ സമീപിച്ച് കാറിന്റെ ചില്ല് താഴ്ത്താന്‍ ആവശ്യപ്പെട്ടതായി പരാതിക്കാരനായ ശുഭം തനേജ പറയുന്നു. തുടര്‍ന്ന് ഇയാള്‍ ഇരുവരുടെയും മൊബൈല്‍ ഫോണുകളും തിരിച്ചറിയല്‍ കാര്‍ഡുകളും കൈക്കലാക്കുകയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രക്ഷപ്പെട്ട് പോകണമെങ്കില്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി തനേജ പരാതിയില്‍ പറയുന്നു.

”ഞങ്ങള്‍ രണ്ടുപേരും ഞങ്ങളുടെ എ.ടി.എം കാര്‍ഡില്‍ നിന്ന് ഒരു ലക്ഷം രൂപ പിന്‍വലിച്ചു, 40,000 രൂപ കാറില്‍ സൂക്ഷിച്ചിരുന്നു. 1.40 ലക്ഷം രൂപ എടുത്ത ശേഷം ഞങ്ങളുടെ ഫോണുകളും തിരിച്ചറിയല്‍ കാര്‍ഡുകളും തിരികെ നല്‍കി അയാള്‍ ഓടിപ്പോയി. ഞങ്ങള്‍ ഞങ്ങളുടെ വീടുകളിലെത്തി വ്യാഴാഴ്ച പരാതി നല്‍കി.” തനേജ പറഞ്ഞു. പരാതിയെത്തുടര്‍ന്ന്, വ്യാഴാഴ്ച വൈകുന്നേരം സെക്ടര്‍ 29 പോലീസ് സ്റ്റേഷനില്‍ ഐപിസി സെക്ഷന്‍ 384 (കൊള്ളയടിക്കല്‍) പ്രകാരം ‘വ്യാജ പോലീസുകാരന്’ എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Back to top button
error: