CrimeNEWS

ജനങ്ങളുടെ പേടിസ്വപ്നം; കൊടുംക്രിമിനലുകളായ ഇരട്ടസഹോദരന്മാരെ ഒടുവിൽ കാപ്പ ചുമത്തി ജയിലിലടച്ചു 

അടൂർ: ജനങ്ങളുടെ പേടിസ്വപ്നമായി മാറിയ കൊടുംക്രിമിനലുകളായ ഇരട്ടസഹോദരന്മാരെ ഒടുവിൽ കരുതല്‍ തടങ്കലിലാക്കി. നിരന്തരം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് നാട്ടില്‍ അരാജകത്വം സൃഷ്ടിച്ച ഇരട്ടസഹോദരന്മാരെ 6 മാസത്തേക്കാണ് കരുതല്‍ തടങ്കലിലാക്കിയത്. ചെന്നീര്‍ക്കര പ്രക്കാനം വലിയവട്ടം കുന്നുംപുറത്ത് വീട്ടില്‍ തുളസിയുടെ മക്കളായ കണ്ണന്‍ എന്ന് വിളിക്കുന്ന മായാസെന് (32), വിഷ്ണു എന്ന് വിളിക്കുന്ന ശേഷാസെന്‍ (32) എന്നിവരെയാണ് കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ( തടയല്‍ ) നിയമപ്രകാരം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടറുടെ ഉത്തരവനുസരിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.

ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ഡി. ദീപുവിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനിന്റെ ശുപാര്‍ശപ്രകാരമാണ് കളക്ടറുടെ നടപടി. ഇലവുംതിട്ട പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഇരുവരും 2010 മുതല്‍ അടിക്കടി സമാധാനലംഘനമുണ്ടാക്കുന്ന തരത്തില്‍ മറ്റ് പ്രതികളുമായി ചേര്‍ന്നും അല്ലാതെയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പൊതുജനങ്ങളുടെ സമാധാനജീവിതത്തിന് ഭീഷണി സൃഷ്ടിച്ചുവരികയാണ്. ഇലവുംതിട്ട സ്‌റ്റേഷനില്‍ റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെടുത്തപ്പെട്ട പ്രതികള്‍ക്കെതിരെ അടൂര്‍ സബ് ഡിവിഷണല്‍ മാജിസ്ട്രേറ്റ് 107 സി ആര്‍ പി സി പ്രകാരമുള്ള നിയമനടപടികള്‍ 2021 ല്‍ സ്വീകരിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

കോടതി വിചാരണ നടപടി തുടരവേ, വീണ്ടും ഇരുവരും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനാല്‍, തുടര്‍ന്ന് കോടതി ബോണ്ട് പുതുക്കുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയ ശേഷം വ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിച്ചുകൊണ്ട്, റൗഡി ലിസ്റ്റില്‍പ്പെട്ട പ്രതികള്‍ ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവന്നതോടെ പോലീസ് ഇന്‍സ്പെക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട ജില്ലാ പോലീസ് മേധാവി ഇവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയാണുണ്ടായത്. അടിപിടി, വധശ്രമം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, കഠിന ദേഹോപദ്രവം, വീടുകയറിയുള്ള ആക്രമണം, വാഹനം നശിപ്പിക്കല്‍, സംഘം ചേര്‍ന്നുള്ള ആക്രമണം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, കഞ്ചാവ് കച്ചവടം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഇവർ പ്രതികളാണ്. പോലീസ് അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യത്തിലിറങ്ങിക്കഴിഞ്ഞാല്‍ വീണ്ടും ക്രിമിനല്‍ കേസുകളില്‍ പെടുകയാണ് പതിവ്. മായാസെന്‍ ആകെ 13 കേസുകളിലും ശേഷാസെന്‍ 20 കേസുകളിലും പ്രതിയാണ്. മായാസനന്‍ പത്തനംതിട്ട, ഇലവുംതിട്ട, ചിറ്റാര്‍, ആറന്മുള പോലീസ് സ്‌റ്റേഷനുകളിലെയും എക്‌സൈസ് കേസിലും പ്രതിയാണ്. ശേഷാസെന്‍ പത്തനംതിട്ട, ആറന്മുള, ഇലവുംതിട്ട, പന്തളം, പോലീസ് സ്‌റ്റേഷനുകളിലെയും, എക്‌സൈസ് കേസിലും പ്രതിയാണ്. 2021 ല്‍ 2.342 കിലോ കഞ്ചാവ് പിടിച്ചതിന് എക്‌സൈസ് കേസിലും പ്രതികളായി.

പ്രതികള്‍ക്കെതിരെ കാപ്പ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ ജില്ലാ പോലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്മേലാണ് ഇപ്പോള്‍ കളക്ടറുടെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഇരുവരെയും സെന്‍ട്രല്‍ ജയിലില്‍ അടച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന ഇത്തരം കുറ്റവാളികള്‍ക്കെതിരെ കാപ്പ നിയമപ്രകാരം നടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Back to top button
error: