KeralaNEWS

ഒപ്പിട്ടു മുങ്ങിയ ജിവനക്കാരും ഓഫീസിലെത്താത്തവരും കൃഷി മന്ത്രിയുടെ മിന്നൽ പരിശോധനയിൽ കുടുങ്ങി

ചേർത്തല: നഗരത്തിലെ രണ്ട് ഓഫീസുകളിൽ കൃഷി മന്ത്രി പി പ്രസാദിന്റെ മിന്നൽ പരിശോധന. രജിസ്റ്ററിൽ ഒപ്പിട്ടു മുങ്ങിയ ജിവനക്കാരെയും ഓഫീസിലെത്താത്തവരെയും മന്ത്രി പിടികൂടി. രജിസ്റ്ററുകളടക്കം പരിശോധിച്ച മന്ത്രി കർശന നടപടികൾക്ക് ഉന്നത ഉദ്യോഗസ്ഥരെ ചുമതലപെടുത്തി. വെള്ളിയാഴ്ച മൂന്നരയോടെയായിരുന്നു പരിശോധന. സിവിൽ സ്റ്റേഷനിലെ മണ്ണു പരിവേഷണ ഓഫീസ്, ചേർത്തല നഗരസഭ കൃഷിഭവൻ എന്നിവിടങ്ങളിലായിരുന്നു പരിശോധന. മണ്ണ് പരിവേഷണ ഓഫീസിലെ 18 പേരിൽ കേവലം മൂന്നുപേരാണ് ഓഫീസിൽ ഉണ്ടായിരുന്നത്. ‌

രണ്ട് ഓഫീസുകളിലും ഹാജർ ബുക്കുകളിലടക്കംക്രമക്കേടുകൾ കണ്ടെത്തിയതായാണ് വിവരം. ഇതിന്റെ വിവരങ്ങൾ അതാതു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കു കൈമാറിയിട്ടുണ്ട്. ടൂർ മാർക്ക് ചെയ്തു ഫീൽഡിൽ പോയി എന്ന് അവകാശപ്പെട്ട ജീവനക്കാരെ മന്ത്രി ഫോണിൽ വിളിച്ചു വസ്തുത പരിശോധിച്ചു. പൊതുജനങ്ങളിൽ നിന്നും പരാതികളുയർന്ന സാഹചര്യത്തിലായിരുന്നു പരിശോധന. ചേർത്തലയിൽ മാത്രമല്ല വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ പരിശോധന കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾക്കു സമയബന്ധിതവും കാര്യക്ഷമമായ സേവനം നൽകുന്നതിന് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണന്നും മന്ത്രി പറഞ്ഞു.

നേരത്തെ കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസില്‍ നടത്തിയ വിജിലന്‍സ് മിന്നല്‍ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ സീനിയര്‍ ക്ലാർക്കിന് സസ്പെന്‍ഡ് ചെയ്തിരുന്നു. സീനിയര്‍ ക്ലാര്‍ക്ക് എസ് കനകരാജിനെയാണ് സസ്പെന്‍റ് ചെയ്തത്. ഓഫീസിലെ പേഴ്സണല്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിലും അധിക തുക കനകരാജിന്‍റെ കൈവശമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സസ്പെന്റ് ചെയ്തത്. കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. തുടർന്ന് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയെ തുടർന്നാണ് നടപടി.

Back to top button
error: