KeralaNEWS

സാമ്പത്തികപ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് കലാമണ്ഡലം, ശമ്പളം മുടങ്ങി: സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യം

തൃശൂര്‍: സാമ്പത്തികപ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് കേരള കലാമണ്ഡലം, ജീവനക്കാരുടെ ശമ്പളം മുടങ്ങി, സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യം ശക്തമായി. ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം ഇനിയും നല്‍കില്ല. വിദ്യാര്‍ഥികളുടെ ഗ്രാന്റും മുടങ്ങി. ജീവനക്കാര്‍ക്ക് ശമ്പളം ഇനിയും നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിഷേധവും ശക്തമായി.123 സ്ഥിരം ജീവനക്കാരും 171 താല്‍ക്കാലിക ജീവനക്കാരും 600 വിദ്യാര്‍ഥികളുമാണ് ഇവിടെയുള്ളത്.

സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റില്‍ നിന്നാണ് ശമ്പളം ഉള്‍പ്പടെ ചെലവുകള്‍ നടക്കുക. പ്രതിമാസം 75 ലക്ഷം രൂപയാണ് ശമ്പളത്തിന് മാത്രം വേണ്ടത്. മിക്ക മാസങ്ങളിലും 10 -ാം തീയതിയോടെയാണ് ശമ്പളം നല്‍കുന്നത്. ഇക്കുറി അതുമുണ്ടായില്ല. ജിവിതച്ചെലവിന് എന്ത് ചെയ്യുമെന്ന് ചോദിക്കുകയാണ് ജീവനക്കാര്‍. കലാമണ്ഡലത്തിന് പ്രതിവര്‍ഷം സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ഗ്രാന്‍ഡ് 10 കോടി രൂപയില്‍ താഴെയാണ്. 14 കോടി രൂപയായി ഗ്രാന്‍ഡ് ഉയര്‍ത്താതെ കലാമണ്ഡലത്തിലെ സാമ്പത്തിക പ്രതിസന്ധി തീരില്ല. ഇതോടൊപ്പമാണ് വിദ്യാര്‍ഥികളുടെ സ്‌റ്റൈപന്റ് കുടിശികയുള്ളത്. യു.ജി.സിയുടേയും സംസ്ഥാന സര്‍ക്കാരിന്റേയും ശമ്പളപരിഷ്‌കരണ കുടിശികയും ബാക്കിയാണ്. ഹോസ്റ്റല്‍ വാര്‍ഡന്‍മാര്‍, ആര്‍ട് സ്‌കൂള്‍ അധ്യാപകര്‍ എന്നിവരുടെ തസ്തിക സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

അംഗീകരിക്കാത്ത തസ്തികയിലുള്ളവര്‍ക്ക് ശമ്പളം കണ്ടെത്തുന്നത് സര്‍ക്കാര്‍ അനുവദിക്കുന്ന ഗ്രാന്റില്‍ നിന്നാണ്. അംഗീകാരമില്ലാത്ത തസ്തികകള്‍ ഒഴിവാക്കിയാല്‍ സ്‌കൂളും ഹോസ്റ്റലും അടച്ചു പൂട്ടേണ്ടി വരും. സംസ്ഥാനസര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ പ്രവര്‍ത്തനം താളം തെറ്റുമെന്ന അവസ്ഥയാണുള്ളത്. അതിനാല്‍ ഇക്കാര്യത്തില്‍ പെട്ടെന്ന് ഇടപെടലുകളുണ്ടാകണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുന്നു. പ്രതിമാസം 23,000 രൂപ വീതം കിട്ടിക്കൊണ്ടിരുന്ന സ്‌കോളര്‍ഷിപ്പ് മുടങ്ങിയതോടെ വിദ്യാര്‍ഥികള്‍ക്ക് ഗവേഷണത്തിനു സ്വന്തംകൈയില്‍ നിന്ന് പണം മുടക്കേണ്ട അവസ്ഥയാണ്. കോണ്‍ഫറന്‍സുകളിലും സെമിനാറുകളിലും പങ്കെടുക്കാനുള്ള യാത്രാ ചെലവുമുതല്‍ ഹോസ്റ്റല്‍ ഫീ ഉള്‍പ്പെടെയുള്ളവയ്ക്കും പണം കണ്ടെത്തണം. മുമ്പ് ഒന്നാംതീയതി ശമ്പളം നല്‍കിയിരുന്നു. കുറച്ചു മാസങ്ങളായി ശമ്പളം വൈകുന്ന അവസ്ഥയാണ്. ഇക്കുറി മാസാവസാനം ശമ്പളം ലഭിക്കുമെന്നാണ് അറിയിപ്പ്.

Back to top button
error: