SportsTRENDING

ഈ ലോകകപ്പിലെ ഏറ്റവും സുന്ദരമായൊരു സൗഹൃദ കാഴ്ച, എംബാപ്പെയുടെ ജേഴ്സിയണിഞ്ഞ് ഹക്കീമിയും ഹക്കീമിയുടെ ജേഴ്സിയണിഞ്ഞ് എംബാപ്പെയും; എക്കാലത്തെയും മികച്ച ജേഴ്സി കൈമാറ്റമെന്ന് ആരാധകര്‍

ദോഹ: ലോകകപ്പ് സെമിയിലെ മൊറോക്കോ-ഫ്രാന്‍സ് പോരാട്ടം രണ്ട് ഉറ്റ സുഹൃത്തുക്കളുടെ നേര്‍ക്കുനേര്‍ പോരാട്ടം കൂടിയായിരുന്നു. മൊറോക്കോയുടെ അഷ്റഫ് ഹക്കീമിയുടെയും ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെയും. പിഎസ്‌ജിയിലെ സഹതാരങ്ങൾ മാത്രമല്ല, ഇരുവര്‍ക്കുമിടയിലുള്ളത് അതിരുകളില്ലാത്ത സൗഹൃദം. എല്ലാം തുറന്നു പറയുന്നവർ. ലോകകപ്പിലെ ഓരോ വിജയങ്ങളിലും പരസ്പരം ആശംസകൾ അറിയിക്കുന്നവർ. ഫുട്ബോൾ ലോകത്തെ അപൂർവ സൗഹൃദക്കഥയാണ് കിലിയൻ എംബാപ്പേയുടേയും അഷ്റഫ് ഹക്കീമിയുടേയും. എന്നാല്‍ ഇന്നലെ കളിക്കളത്തില്‍ കണ്ടത് സൗഹൃദപ്പോരായിരുന്നില്ലെന്ന് മാത്രം.

ലോകത്തിലെ ഏറ്റവും മികച്ച റൈറ്റ് ബാക്ക് എന്ന് എംബാപ്പെ തന്നെ വിശേഷിപ്പിച്ച ഹക്കീമിയെ മറികടന്ന് പോകാന്‍ എംബാപ്പെ പലപ്പോഴും ശ്രമിച്ചു. തടയാന്‍ ഹക്കീമിയും. ഇടക്കൊരു തവണ എംബാപ്പെയുടെ ഫൗളില്‍ വീണ ഹക്കീമിയെ പിടിച്ചെഴുന്നേല്‍പ്പിച്ചതും എംബാപ്പെ തന്നെയായിരുന്നു. 90 മിനിറ്റ് നീണ്ട വീറുറ്റ പോരാട്ടത്തിനുശേഷം ഫ്രാന്‍സ് ജേതാക്കളായി ഫൈനലിലേക്ക് മുന്നേറിയെങ്കിലും മത്സരച്ചൂട് ഹക്കീമിയുടെയോ എംബാപ്പെയുടെയും സൗഹദൃത്തെ ബാധിക്കുന്നതായിരുന്നില്ല.

Signature-ad

മത്സരശേഷം ഇരു താരങ്ങളും പരസ്പരം ജേഴ്സി കൈമാറി എന്നു മാത്രമല്ല, എംബാപ്പെയുടെ ജേഴ്സി ഹക്കീമിയും ഹക്കീമിയുടെ ജേഴ്സി എംബാപ്പെയും ധരിച്ചു. അതുും ഇരുവരുടെയും പേരുകള്‍ മുമ്പില്‍ വരുന്ന രീതിയില്‍ തന്നെ. എക്കാലത്തെയും മികച്ച ജേഴ്സി കൈമാറ്റമെന്നാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിച്ചത്. നേരത്തെ മൊറോക്കോയ്‌ക്ക് എതിരായ സെമി ഫൈനലിന് തൊട്ടു മുമ്പ് ഗ്രൗണ്ടില്‍ പരിശീലനത്തിനിടെ എംബാപ്പെ അടിച്ച കനത്ത ഷോട്ട് കൊണ്ട് ഗ്യാലറിയിലിരുന്ന ആരാധകന് മുഖത്ത് പരിക്കേറ്റിരുന്നു. തൊട്ടുപിന്നാലെ ആരാധകനെ ആശ്വസിപ്പിക്കാനായി എംബാപ്പെ തന്നെ ഓടിയെത്തി ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു.ആരാധകന്‍റെ കയ്യില്‍പ്പിടിച്ച് സുഖവിവരം തിരക്കിയ എംബാപ്പെ അദേഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

Back to top button
error: