CrimeNEWS

സി.ഐയുടെ ബന്ധുവില്‍നിന്ന് കൈകൂലി വാങ്ങി മയക്കുമരുന്ന് പുകയിലയാക്കി; എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തൊടുപുഴ: മയക്കുമരുന്നുമായി പിടികൂടിയവരല്‍നിന്ന് കൈകൂലി വാങ്ങിയ നര്‍കോട്ടിക്ക് സി.ഐ അടക്കം എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. അടിമാലി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സി.ഐ: പി.ഇ ഷൈബുവിനെയും സ്‌ക്വാഡിലെ ഏഴ് ഉദ്യോഗസ്ഥരെയുമാണ് സസ്‌പെന്‍ഡുചെയ്തത്. ചാലക്കുടി കൊരട്ടി സി.ഐയുടെ ബന്ധു സുഹൃത്ത് എന്നിവരില്‍നിന്നാണ് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയത്.

കഴിഞ്ഞ മാസം 29-നായിരുന്നു കേസിന് ആസ്പദമായ സംഭവം. കൊരട്ടി സി.ഐയുടെ ബന്ധുവും കുടുംബവും മറ്റൊരു കുടംബവും ഒരുമിച്ച് മൂന്നാറിലേക്കുള്ള യാത്രയ്ക്കിടെയാണ് ഷെബുവും സംഘവും വാഹനപരിശോധന നടത്തിയത്. ഇവരുടെ പേഴ്‌സില്‍ നിന്ന് കണ്ടെത്തിയ പായ്ക്കറ്റ് കഞ്ചാവ് ആണെന്ന സംശയത്തില്‍ രണ്ട് മണിക്കൂറോളം ഇവരെ റോഡില്‍ നിര്‍ത്തി. വിട്ടയയ്ക്കണമെങ്കില്‍ 25,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. പണം നല്‍കിയപ്പോള്‍ 3,000 രൂപ പിഴ ചുമത്തി കേസ് ലഘൂകരിച്ച് വിട്ടയച്ചു.

കൊരട്ടി സി.ഐ: സംഭവത്തെക്കുറിച്ച് അന്വേഷിച്ചതോടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തുക മടക്കി നല്‍കി. സംഭവം വിവാദമായതിനെത്തുടര്‍ന്ന് എക്‌സൈസ് കമ്മിഷണര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇടുക്കി എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷൈബു, പ്രിവന്റീവ് ഓഫീസര്‍മാരായ എം.സി അനില്‍, സി.എസ് വിനേഷ്, കെ.എസ് അസീസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.ആര്‍ സുധീര്‍, കെ.എന്‍ സിജുമോന്‍, ആര്‍ മണികണ്ഠന്‍, ഡ്രൈവര്‍ പി.വി നാസര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

 

Back to top button
error: