KeralaNEWS

രാജ്ഭവന്‍ മാര്‍ച്ച്‌ നാളെ, മുഖ്യമന്ത്രി പങ്കെടുക്കില്ല; സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയെന്ന് കെ. സുരേന്ദ്രന്‍

ദേശീയ തലത്തില്‍ തന്നെ ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം ചര്‍ച്ചയാക്കി മാറ്റാന്‍ ഇടതുപക്ഷം ഒരുങ്ങുകയാണ്. നാളെയാണ് എല്‍ഡിഎഫ് നേതൃത്വം നൽകുന്ന രാജ്ഭവന്‍ മാര്‍ച്ച്‌. ഇതില്‍ ഒരു ലക്ഷം പേര് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സമരം ഉദ്ഘാടനം  ചെയ്യുന്നത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള രാജ്ഭവന്‍ മാര്‍ച്ചില്‍ ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവയും പങ്കെടുപ്പിക്കും. ദേശീയതലത്തില്‍ പ്രതിഷേധം ചര്‍ച്ചയാക്കി മാറ്റുന്നതിനായാണ് ഇത്. എന്നാല്‍ നാളെ നടക്കുന്ന പ്രതിഷേധത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം.

ഭരണത്തിലിരുന്ന് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കമാണ് ഇടതുമുന്നണിയുടെ രാജ്ഭവന്‍ ഘരാവോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

അഴിമതി, സ്വജനപക്ഷബാധം, സ്വര്‍ണക്കടത്ത് കേസ്, വിലക്കയറ്റം എന്നിവയില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണിത്. ഗവര്‍ണറുടെ നിലപാടിനെ ശരിവയ്ക്കുന്നതാണ് ഇന്നലെയുണ്ടായ ഹൈക്കോടതി വിധിയെന്നും അദ്ദേഹം വ്യക്തമാക്കി.

വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ച്‌ ചാന്‍സലര്‍ക്കുള്ള അധികാരം ഈ വിധി വ്യക്തമാക്കുന്നു. കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയാണ്. മറ്റുവിസിമാരുടെ കാര്യത്തിലും ഇത് നിര്‍ണായകമാകും. ഗവര്‍ണര്‍ക്കെതിരായ സര്‍ക്കാരിന്റെ നീക്കം അപലപനീയമാണ്. എന്നാല്‍ സമരത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ ആഹ്വാനം ചെയ്തുകൊണ്ടുള്ള നടപടി അംഗീകരിക്കാന്‍ കഴിയില്ല. ഇതുസംബന്ധിച്ച്‌ ആലോചനായോഗങ്ങള്‍ നടന്നു കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Back to top button
error: